ജനപ്രിയ പോസ്റ്റുകള്‍‌

2010 നവംബർ 27, ശനിയാഴ്‌ച

അവള്‍.............. (കവിത)

കരിമിഴി പെണ്ണവള്‍
എന്റെ സ്പര്‍ശത്തിനായ്‌
കാത്തുനില്‍ക്കും, മിഴിപൂ വിടര്‍ത്താന്‍.
ആകാശ നീലിമ
കണ്ണില്‍ ഏറ്റി, കുറച്ച്
എന്നെയും നോക്കി ചിരിച്ചു നില്‍ക്കും.
കൊഞ്ചി കുഴയാന്‍
ഉടുക്ക് പാട്ടോടെ എന്റെ
മടിയില്‍ ചിലപ്പോള്‍ കടന്നിരിയ്ക്കും.
അവളുടെ നേര്‍ വിരല്‍ തുമ്പില്‍
അലസ്സമായ്
ഞാനും എന്‍ കൈവിരല്‍ തൊട്ടമര്‍ത്തും.
പുളകം വിരിഞ്ഞുകൊണ്ട്
എന്‍ നേര്‍ക്ക്‌ മാനസ
തിരശ്ശീല മെല്ലെ വലിച്ചു നീക്കും.
ഉള്ളറയ്ക്കുള്ളില്‍ ഒളിപ്പിച്ച
മാസ്മര ലോകം എനിയ്ക്കായ്‌
തുറന്നു വയ്ക്കും.
ചിലനേരം അവളുടെ കണ്‍ ചുവക്കും
ഒളിയമ്പിനാല്‍
ആ നെഞ്ചു നീറി നില്‍ക്കും.
അവളിലൂടൊഴുകി ഞാന്‍,
ലോകത്രയങ്ങളില്‍
വീശി പടര്‍ത്തിയ പൊന്‍ വലയിലൂടെ.
എത്രയോ സ്നേഹിതര്‍,
കാണാത്ത കാഴ്ചകള്‍,
കേള്‍ക്കാത്ത പാട്ടുമായ് ഒത്തുകൂടി,
നര്‍മ്മ സല്ലാപം നടത്തും
പരസ്പരം ;സ്നേഹാക്ഷരങ്ങള്‍
കുറിച്ചയയ്ക്കും.
ചിലനേരം അവളുടെ
രതി വിലാസങ്ങളില്‍
അറിയാതെ ഞാനും തരിച്ചിരിയ്ക്കും.
അവള്‍ അടുത്തില്ലായ്കില്‍
എന്റെ ഈ ജീവിതം
എന്നേ നരകമായ്‌ മാറിയേനെ.
ഒന്നറി ഞ്ഞീടുന്നു,
എന്റെ സാമീപ്യത്തെ
അവളല്ല ഏറെ കൊതിപ്പതെന്ന്.
ഈ മുറിയ്ക്കുള്ളില്‍
നിശ്ശബ്ദയായ്,ശില്പമായ്
തെന്നി ഒഴുകുന്ന 'പാതി'യെന്ന്.

2010 നവംബർ 23, ചൊവ്വാഴ്ച

യാത്രാമൊഴി (കവിത)

ഓര്‍മ്മിയ്ക്കുന്നഴകേലും
സ്മരണകളെന്‍ മനതാരില്‍
മധു തൂകി പെയ്തൊഴിഞ്ഞ
ശിശിരത്തിന്‍ ആത്മ ഭാവം.
വന്നെത്തുന്നനുദിനമെന്നില്‍
നീതന്നൊരു വസന്ത കാലം
മായാത്ത തളിര്‍ കിനാവായ്‌
പൂക്കുന്നത് വല്ലരിതന്നില്‍.
പൂപോല്‍ മൃദു,ശുദ്ധ പ്രേമം
നമ്മില്‍ ചെര്‍ന്നിഴുകി ലയിച്ചു
കതിരിട്ടു സ്വപ്നം,മോഹം
ജീവിക്കാന്‍ പ്രേരണയേകി.
കണ്ണീരിന്‍ രുചി ഭേദങ്ങള്‍
ഒന്നൊന്നായ് നമ്മള്‍ അറിഞ്ഞു
കരകാണാക്കടല്‍ കയത്തില്‍
പലനാളില്‍ മുങ്ങി പൊങ്ങി.
എന്നാല്‍ അതില്‍ ഇല്ലാ ദുഃഖം
രണ്ടില്ല ദുഃഖം നമ്മില്‍
ഒന്നായ്‌ നാം ഒത്തുകഴിഞ്ഞു
ഈ സന്ധ്യാ നേരത്തോളം.
അടരുന്നു പാഴില പോല്‍ നാം
ജീവിയ്ക്കും നാഴികയെല്ലാം
ഓര്‍മ്മിയ്കാന്‍ ഓമനിയ്ക്കാന്‍
അതിലുള്ളവ അല്‍പ്പം മാത്രം.
ഒരു കാറ്റായ് ജന്മമെടുത്തു
അലയുന്നു വീഥികള്‍ തോറും.
ജീവന്റെ നേര്‍ തുടിപ്പിന്‍
അവസാന തന്ത്രി വരേയ്ക്കും.
പൊട്ടുന്നു തന്ത്രികള്‍ ഒന്നായ്‌
അഴയുന്നു ജീവിത രാഗം.
പിരിയേണം നാം നഭസ്സില്‍
വിരിയേണം താരംപോലെ.

2010 നവംബർ 8, തിങ്കളാഴ്‌ച

നിര്‍വൃതി (കവിത)

മനസ്സിന്റെ പേരേടിലെന്നും
അനന്തമായ്, കുത്തിക്കുറിയ്ക്കുന്ന
ജീവിത ചിന്തുകള്‍
അഗ്നിയായ്, ശീതോഷ്ണ
സമ്മിശ്രമായ്, കുളിര്‍തൂവുന്ന
കാറ്റായ്, നെടുവീര്‍പ്പിനാല്‍
അന്തരാത്മാവിനെ
തൊട്ടുണര്‍ത്തുന്ന വീചിയായ്
പരിണമിയ്ക്കാം.
സ്ഫുടതയില്‍ ജീവിത ചിത്രം
വരയ്ക്കുന്ന ചിത്രകാരന്‍
കാലങ്ങളില്‍ വര്‍ണ്ണ വിസ്മയം തീര്‍ത്ത്‌
മോഹങ്ങളാല്‍ ലയിപ്പിച്ചു
ശബ്ദ ഘോഷങ്ങള്‍ക്കപ്പുറം
ശാന്തത തന്‍ തമോ ഗര്‍ത്തങ്ങളില്‍
നിദ്രാ ഗീതമായ് കാത്തിരിയ്ക്കുന്നു.
അവനെ ഞാന്‍ പ്രണയിക്കും
ആ കരവലയങ്ങളില്‍
ഞെരിഞ്ഞമര്‍ന്ന്
ആദ്യ രാത്രിയില്‍ മധുരമായ്
എന്റെ പേ രേഡിലെ
നിത്യക്കുറിപ്പുകള്‍ അവനിലേയ്ക്ക്
ഇറ്റിച്ച് നിര്‍വൃതി നേടും.......തീര്‍ച്ച

2010 നവംബർ 4, വ്യാഴാഴ്‌ച

വിശ്രമം (കവിത)

"വിശ്രമിയ്ക്കേണം, എനിയ്ക്കല്‍പ്പനാള്‍ മനസ്സിനെ
ആശ്രമാന്തരീക്ഷത്തില്‍ ധ്യനിയ്ക്കാന്‍ ഒരുക്കേണം."
നടുവില്‍ കൈ ചേര്‍ത്തു കൊണ്ടിന്നലെ പുലര്‍ച്ചയില്‍
നടുമുറ്റത്തിന്‍ മാറില്‍ തൂത്തു കൊണ്ടോതി പാവം.
എത്രയോ വര്‍ഷങ്ങളായ് പുലരും നേരം തൊട്ടേ
മാത്രയൊട്ടിരിയ്ക്കാതെ വീടിനെ നയിച്ചവള്‍.
ഒരുനാള്‍- മേട പൂവിന്‍ കണികണ്ടതിന്‍ ശേഷം
ഇരുപത്തൊന്നാം നാളില്‍ കണിയായ് അണഞ്ഞവള്‍.
ശുദ്ധിയും,വിശുദ്ധിയും ഉണ്ടവള്‍ക്കൊപ്പം-എന്നെ
ശ്രദ്ധയാല്‍ നിരീക്ഷിച്ചു കാത്തു പോന്നിതെവരെ.
ക്രൂരമായ്‌ ആക്രോശിയ്ക്കും, ശബ്ദത്തില്‍ ശകാരിയ്ക്കും
കാര്യമില്ലാതെ നിത്യം പോര്‍വിളിച്ചീടും ഞാനും.
എങ്കിലും നിശബ്ദയായ്! നിന്നു 'മോങ്ങീടും', ഉള്ളില്‍
തങ്ങിടും വൈഷമ്യത്തെ തന്നിലേയ്ക്ക് ഒതുക്കീടും.
മകനെ,നിന്‍ പുണ്യം താന്‍ ;അല്ല ഈ വീടിന്‍ പുണ്യം
മകളായ് പിറക്കാത്ത മകളാണെനിയ്ക്കിവള്‍.
അച്ഛനും,ഞാനും നിന്റെ മുത്തശ്ശിയ്ക്കൊരുക്കിയ
ആത്മ നൈവേദ്യത്തിന്റെ ഫലമെന്നറിഞ്ഞാലും.
വിതുമ്പി ക്കരഞ്ഞു കൊണ്ടെപ്പോഴും നിന്നെപ്പറ്റി
വിമ്മിഷ്ട്ടപ്പെടുന്നതും കണ്ടു ഞാന്‍ 'മരിയ്ക്കേണം'.
ഒതുങ്ങി കഴിഞ്ഞില്ലേ ?നിന്റെ സമ്പത്തിന്‍ ദുഖം?
ഒരുനാള്‍ എന്നെ കാണാന്‍ എത്തിടാറായില്ലേ നീ?
"അറിയില്ലെനിയ്ക്കൊന്നും"!കണ്‍തടം കുഴിഞ്ഞവള്‍
അഴകിന്‍ 'വേലിക്കെട്ടിന്‍' അപ്പുറത്തിറങ്ങാറായ്.
അമ്മതന്‍ ഹൃത്തിന്‍ താളം വന്നിടിയ്ക്കുന്നെന്‍ നെഞ്ചില്‍
ചിന്മയ സ്വരൂപിയാം അമ്മയാണെനിയ്ക്കെല്ലാം.
നിര്‍ദ്ദയം പിരിഞ്ഞു ഞാന്‍ നില്‍ക്കയല്ലെന്നാകിലും
നിര്‍ദ്ദോഷിയാമെന്‍ ഭാര്യ എത്രനാള്‍ തപം ചെയ്‌വൂ.
വിശ്രമിയ്ക്കേണം ഞങ്ങള്‍ക്കൊപ്പമായ് മനസ്സിന്റെ
വിസ്മയാന്തരീക്ഷത്തില്‍ ധന്യമാം ധ്യാനത്തോടെ.