ജനപ്രിയ പോസ്റ്റുകള്‍‌

2010 നവംബർ 4, വ്യാഴാഴ്‌ച

വിശ്രമം (കവിത)

"വിശ്രമിയ്ക്കേണം, എനിയ്ക്കല്‍പ്പനാള്‍ മനസ്സിനെ
ആശ്രമാന്തരീക്ഷത്തില്‍ ധ്യനിയ്ക്കാന്‍ ഒരുക്കേണം."
നടുവില്‍ കൈ ചേര്‍ത്തു കൊണ്ടിന്നലെ പുലര്‍ച്ചയില്‍
നടുമുറ്റത്തിന്‍ മാറില്‍ തൂത്തു കൊണ്ടോതി പാവം.
എത്രയോ വര്‍ഷങ്ങളായ് പുലരും നേരം തൊട്ടേ
മാത്രയൊട്ടിരിയ്ക്കാതെ വീടിനെ നയിച്ചവള്‍.
ഒരുനാള്‍- മേട പൂവിന്‍ കണികണ്ടതിന്‍ ശേഷം
ഇരുപത്തൊന്നാം നാളില്‍ കണിയായ് അണഞ്ഞവള്‍.
ശുദ്ധിയും,വിശുദ്ധിയും ഉണ്ടവള്‍ക്കൊപ്പം-എന്നെ
ശ്രദ്ധയാല്‍ നിരീക്ഷിച്ചു കാത്തു പോന്നിതെവരെ.
ക്രൂരമായ്‌ ആക്രോശിയ്ക്കും, ശബ്ദത്തില്‍ ശകാരിയ്ക്കും
കാര്യമില്ലാതെ നിത്യം പോര്‍വിളിച്ചീടും ഞാനും.
എങ്കിലും നിശബ്ദയായ്! നിന്നു 'മോങ്ങീടും', ഉള്ളില്‍
തങ്ങിടും വൈഷമ്യത്തെ തന്നിലേയ്ക്ക് ഒതുക്കീടും.
മകനെ,നിന്‍ പുണ്യം താന്‍ ;അല്ല ഈ വീടിന്‍ പുണ്യം
മകളായ് പിറക്കാത്ത മകളാണെനിയ്ക്കിവള്‍.
അച്ഛനും,ഞാനും നിന്റെ മുത്തശ്ശിയ്ക്കൊരുക്കിയ
ആത്മ നൈവേദ്യത്തിന്റെ ഫലമെന്നറിഞ്ഞാലും.
വിതുമ്പി ക്കരഞ്ഞു കൊണ്ടെപ്പോഴും നിന്നെപ്പറ്റി
വിമ്മിഷ്ട്ടപ്പെടുന്നതും കണ്ടു ഞാന്‍ 'മരിയ്ക്കേണം'.
ഒതുങ്ങി കഴിഞ്ഞില്ലേ ?നിന്റെ സമ്പത്തിന്‍ ദുഖം?
ഒരുനാള്‍ എന്നെ കാണാന്‍ എത്തിടാറായില്ലേ നീ?
"അറിയില്ലെനിയ്ക്കൊന്നും"!കണ്‍തടം കുഴിഞ്ഞവള്‍
അഴകിന്‍ 'വേലിക്കെട്ടിന്‍' അപ്പുറത്തിറങ്ങാറായ്.
അമ്മതന്‍ ഹൃത്തിന്‍ താളം വന്നിടിയ്ക്കുന്നെന്‍ നെഞ്ചില്‍
ചിന്മയ സ്വരൂപിയാം അമ്മയാണെനിയ്ക്കെല്ലാം.
നിര്‍ദ്ദയം പിരിഞ്ഞു ഞാന്‍ നില്‍ക്കയല്ലെന്നാകിലും
നിര്‍ദ്ദോഷിയാമെന്‍ ഭാര്യ എത്രനാള്‍ തപം ചെയ്‌വൂ.
വിശ്രമിയ്ക്കേണം ഞങ്ങള്‍ക്കൊപ്പമായ് മനസ്സിന്റെ
വിസ്മയാന്തരീക്ഷത്തില്‍ ധന്യമാം ധ്യാനത്തോടെ.

3 അഭിപ്രായങ്ങൾ: