ജനപ്രിയ പോസ്റ്റുകള്‍‌

2010 ഒക്‌ടോബർ 31, ഞായറാഴ്‌ച

ഒരു ചാറ്റിംഗ് ദുരന്തം ( കവിത )

ജഡമായി മാറിയോന്‍ എങ്കിലും എന്നിലെ
സ്ഫുട ചിത്തമിപ്പൊഴും കേണിടുന്നു.
തറയല്ല താങ്ങുന്നത് അഗ്നിയാണെങ്കിലും
മറനീക്കി അണയുന്നു ഭൂതകാലം.
കമ്പ്യൂട്ടറില്‍ ഞാന്നു ഞാനിരുന്നാ ദിനം
സമ്പൂര്‍ണ ചാറ്റിംഗ് ഗൃഹം തുറന്നു.
കൈപ്പിടയ്ക്കുള്ളില്‍ ഒതുക്കിടും മവ്‌സിലില്‍
കൈവിരല്‍ ഓരോന്നയച്ചമര്‍ത്തി
തേടി ഞാന്‍ സവ്ഹൃദ വീഥിയില്‍ പൂവിടും
ചൂടുള്ള കുളിരില്‍ ലയിച്ചു മുങ്ങാന്‍.
സ്വന്ത നാമത്തില്‍ കുറിയ്ക്കാത്ത കോഡിലൂ-
ടെന്തെന്തു സന്ദേശ മാരി പെയ്തു.
മുന്നില്‍ വരും കാമ വൈകൃത വാക്കുകള്‍ക്ക്
എന്തെന്ത്‌ അസഭ്യം തിരിച്ചയച്ചു.
പ്രായം കുറച്ചേറെ എങ്കിലും എന്നുടെ
മായം കലര്‍ന്ന പ്രേമാര്‍ത്ത്യ നാട്യം
നാടകം എന്നറിഞ്ഞീടാതെ കൊണ്ടൊരു
പെണ്‍കൊടി എന്നില്‍ വിരുന്നു വന്നു.
ഞാന്‍ അറിഞ്ഞീടാതെ എന്റെ ഉള്‍ത്താരഹോ
'മാനം' വെടിഞ്ഞവള്‍ക്കൊപ്പമായി.
ഓരോ നടപ്പിലും വാക്കിലും നോക്കിലും
തീരാത്ത പ്രേമം തുടിച്ചു നിന്നു.
കണ്ണിനാല്‍ കാണാത്ത പ്രേമ സായൂജ്യമേ
കാണുവാന്‍ മോഹം വളര്‍ന്നിടുന്നു.
നിന്‍ രൂപഭംഗി പകര്‍ത്തിയ ചിത്രമെന്‍
ഈ മെയില്‍ ചെപ്പില്‍ അയച്ചിടേണം.
അരികത്തണയുകില്‍ ആ ചിത്രം എന്നുടെ
മാറോടടുക്കി പിടിച്ചിടും ഞാന്‍.
ഒരുനോക്കു കാണാന്‍ കൊതിച്ച കവ്മാരമേ
ചാരത്തണയൂ നീ മാത്രയോളം.
നിന്നിലേയ്ക്ക് ഒന്നലിഞ്ഞീടുവാന്‍ മോദമീ
ചെപ്പിന്‍ മിഴി പൂട്ടടര്‍ത്തിടട്ടെ.
ഞെട്ടിത്തെറിച്ചു ഞാന്‍ ആമുഖം നോക്കവേ
സപ്ത ഞരമ്പും തളര്‍ന്നു പോയി.
സ്ക്രീനില്‍ തെളിഞ്ഞതെന്‍ പുത്രിയാണെന്നുള്ള
സത്യത്തെ ഞാനും തിരിച്ചറിഞ്ഞു.
കൂര്‍ത്ത മുള്‍ചാട്ടവാര്‍ പ്രഹരം ഏല്‍പ്പിച്ചവള്‍
കണ്‍മുന്നില്‍ നിന്നു ചിരിച്ചിടുന്നു.
ആയിരമായിരം ചോദ്യ ശരങ്ങളാല്‍
ഉള്‍ത്തടം നീറി കിടന്നു രാവില്‍.
നേരപ്പുലര്‍ച്ചയില്‍ എപ്പോഴോ എന്നിലെ
വേരറ്റു ജീവന്‍ തിരിച്ചുപോയി.
ജഡമായി മാറിയോന്‍ എങ്കിലും എന്നിലെ
സ്ഫുട ചിത്തമിപ്പൊഴും കേണിടുന്നു.
....................................................
"ഓരോ മനുഷ്യരും ഓര്‍ക്കുക മാനവ
നേട്ടങ്ങള്‍ നന്മയ്ക്ക് മാത്രമാക്കാന്‍
അല്ലായ്കില്‍ ഈവിധം ഘോരപ്പരീക്ഷകള്‍
നിങ്ങളെ തേടി അണഞ്ഞിരിയ്ക്കും ''

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ