മൂശാരിയുത്സവം
..............................
ജിനദേവൻ,വെളിയനാട്
സൂര്യപ്രഭാ കിരണകാന്തിയണഞ്ഞു ഭൂവിൽ
നേർമഞ്ഞുതുള്ളിയതുകണ്ടു ചിരിച്ചു നിന്നൂ.
ഈ ലോകമാകെയതിലുണ്ടൊരു പൊട്ടു പോലേ
എല്ലാം തെളിഞ്ഞുവരുമല്പമിരുന്നു കണ്ടാൽ.
ദൂരേ നദിക്കരയൊടൊട്ടകലത്തു മാറി -
ച്ചേലുറ്റദേശ,മവിടുണ്ടൊരു ദേവശില്പി.
ഏതുഗ്രദേവതയുമാ, കര നൈപുണിക്കു -
കീഴ്പ്പെട്ടിരുന്നു ശിലയിൽ, തരു, ലോഹമായും.
ആരുണ്ടറിഞ്ഞു നവയോഗ വിയോഗമെല്ലാം
ആരാൽക്കൊരുത്തു സുഖദുഃഖ ഗുണങ്ങൾ വാഴ്വിൻ
ആരാർക്കു നാളെയതിമേൽഗതിവീഥി തീർക്കും
ചൊല്ലാവതല്ല, നിയതിക്കെഴുമന്തരംഗം!
പ്രാതൽ കഴിഞ്ഞു കരശുദ്ധി വരുത്തിമോദാൽ
താംബൂലമിട്ടു നിറവാക്കിയ വായ്ത്തുരുത്തിൽ
ഇറ്റിറ്റുതിർന്ന നിണശോഭയെഴുന്ന തുപ്പൽ
മെല്ലെത്തുടച്ചിടതു കൈപ്പടമുൾവശത്തായ് .
കണ്ടേൻകടത്തു കടവിങ്കലതാൾത്തിരക്കാ -
ണെന്തെന്നുനോക്കി മുടി കെട്ടിയൊതുക്കി ശില്പി
മൂശപ്പൊടിക്കരി നിറഞ്ഞയുടുത്ത മുണ്ടും
മെല്ലെക്കുടഞ്ഞു നിവരുന്നെളി നേരെയാക്കി.
കാണാമടുത്തുവരുമാ ജനസഞ്ചയത്തിൻ
മുന്നിൽ പിടിച്ച കൊടിയിൽ തിരുരാജ ചിഹ്നം
നേരേ നടന്ന വരുവന്നകമെത്തി നില്പൂ
കമ്മാള ശില്പ്പിയുടെ ഗേഹ നിഴൽപ്പരപ്പിൽ .
മന്ത്രിക്കു ചേർന്നവിധമൊത്തൊരുവന്നൊടൊപ്പം
സേനാംഗമായിരുവരുണ്ടു തുണയ്ക്കു പോന്നോർ
വാക്കയ്യുപൊത്തി ചിലദേശികരങ്ങു മാറീ -
നില്പാണു കാര്യമറിയാനതിയാഗ്രഹത്തിൽ .
പൂർണ്ണാ നദിക്കരയിലുള്ളൊരു കോവിൽ തന്നിൽ
പൂർണ്ണത്രയീശനുടെ ബിംബമൊരുക്കിടാനായ്
രാജ്യാധികാരിയുടെ നീട്ടുകൊടുത്തു മോദം
ത്വഷ്ട പ്രമാണിയൊടു യാത്ര പറഞ്ഞു കൂട്ടർ.
സന്താന ഗോപപരിപാലക വിഷ്ണുരൂപം
ഹൃത്തിൽ കുറിച്ചഴകൊടാത്മ നിവേദ്യമായി
ചാലേ മെനഞ്ഞു മെഴുകിൽ മിഴിവേകിടും ശ്രീ -
പൂർണ്ണത്രയീശ ശുഭദായക ബിബകാവ്യം.
നന്നായരച്ച തരിമണ്ണു പതിച്ചുണക്കീ
തീയിട്ടുരുക്കി മെഴുകാകെയെടുത്ത ശേഷം
മൂശയ്ക്കകത്തുരുകിടുന്നൊരു പഞ്ചലോഹം
ശ്രദ്ധിച്ചെടുത്തു കരുവിന്നകമായ് നിറച്ചു.
പൊട്ടിത്തകർന്നു കരു ചോർന്നു നിലത്തു തൂവീ
ലാവ ദ്രവത്തിനൊടു ചേർന്ന വിധത്തിലെങ്ങും
എല്ലാമൊരിറ്റു സമയത്തിനകം പൊലിഞ്ഞൂ
ശില്പീഹൃദത്തമൊരു തീക്കനലായി മാറീ .
വീണ്ടും രചിച്ചു മെഴുകിൽ ഹരിരൂപഭാവം
മണ്ണിൽ പൊതിഞ്ഞു മെഴുകൂറ്റി നിറച്ചു ലോഹം
പണ്ടേക്കണക്കു തകരുന്നതു കണ്ടു ശില്പീ
ബോധം ക്ഷയിച്ചിതടിതെറ്റി നിലത്തു വീണു.
ക്ഷേത്രപ്രതിഷ്ഠദിനമെത്തിയ കത്തുമായി -
ച്ചാരത്തണഞ്ഞ നൃപ സേവകനോടുണർത്തി
ഒന്നല്ല രണ്ടു മുറ ഞാൻ തിരുദേവ രൂപം
നിർമ്മിച്ചുടഞ്ഞു, മമഹൃത്തുമതേ വിധത്തിൽ.
മൂന്നാമതുഗ്രതപനിഷ്ഠയൊടാ വരേണ്യൻ
ഭംഗ്യാരചിച്ചു ശിശുപാലക മൂർത്തി രൂപം.
ചെമ്മേയരച്ചതരിമണ്ണു പൊതിഞ്ഞതിന്മേൽ
കട്ടിക്കു മണ്ണു പശയുള്ളതു തേച്ചുണക്കി.
ഏതോ നിഗൂഢത മറഞ്ഞു നിറഞ്ഞു നിന്ന -
ക്കമ്മാളശാലയകമേ, തുറുകണ്ണുചിക്കി.
ഭാവം കനത്തു മഴപെയ്തു ദശാഠ്യ മോടെ -
കാറ്റേറെ വീശിയരുതാത്തൊരു കാലമാക്കി.
കാലേ കുളിച്ചു കുറിയിട്ടു വിശുദ്ധനായി -
ട്ടഗ്നിക്കുവച്ച കരുവിൻ മെഴുകൂറ്റിവച്ചൂ.
ഉള്ളിൽ നിറഞ്ഞ ഹരിനാമജപങ്ങളാലേ
ത്വഷ്ടൻ പകർന്നുരുകിടുന്നൊരു പഞ്ചലോഹം.
ഹൃത്താർ വിറച്ചു ചെറുചിന്നലു വീണ്ടുമെത്തീ
കെട്ടിപ്പിടിച്ചു കനലായിയെരിഞ്ഞു നിൽക്കേ.
ഞെട്ടിത്തെറിച്ചു നില വിട്ടു കരഞ്ഞു ശില്പീ
പൂർണ്ണത്രയീശയടരല്ല,ടരല്ലെ ദേവാ.
ബിംബം തണുത്തു,കനലാറി, യുറഞ്ഞു കൂടീ
പൂർണ്ണത്രയീശനിലലിഞ്ഞിതു ദേവശില്പി.
ആ വിശ്വകർമ്മജനൊടുള്ളതിയാദരത്താൽ
മൂശാരിയുത്സവമതിന്നു വരേയ്ക്കുമുണ്ടാം.
..............................
ജിനദേവൻ,വെളിയനാട്
സൂര്യപ്രഭാ കിരണകാന്തിയണഞ്ഞു ഭൂവിൽ
നേർമഞ്ഞുതുള്ളിയതുകണ്ടു ചിരിച്ചു നിന്നൂ.
ഈ ലോകമാകെയതിലുണ്ടൊരു പൊട്ടു പോലേ
എല്ലാം തെളിഞ്ഞുവരുമല്പമിരുന്നു കണ്ടാൽ.
ദൂരേ നദിക്കരയൊടൊട്ടകലത്തു മാറി -
ച്ചേലുറ്റദേശ,മവിടുണ്ടൊരു ദേവശില്പി.
ഏതുഗ്രദേവതയുമാ, കര നൈപുണിക്കു -
കീഴ്പ്പെട്ടിരുന്നു ശിലയിൽ, തരു, ലോഹമായും.
ആരുണ്ടറിഞ്ഞു നവയോഗ വിയോഗമെല്ലാം
ആരാൽക്കൊരുത്തു സുഖദുഃഖ ഗുണങ്ങൾ വാഴ്വിൻ
ആരാർക്കു നാളെയതിമേൽഗതിവീഥി തീർക്കും
ചൊല്ലാവതല്ല, നിയതിക്കെഴുമന്തരംഗം!
പ്രാതൽ കഴിഞ്ഞു കരശുദ്ധി വരുത്തിമോദാൽ
താംബൂലമിട്ടു നിറവാക്കിയ വായ്ത്തുരുത്തിൽ
ഇറ്റിറ്റുതിർന്ന നിണശോഭയെഴുന്ന തുപ്പൽ
മെല്ലെത്തുടച്ചിടതു കൈപ്പടമുൾവശത്തായ് .
കണ്ടേൻകടത്തു കടവിങ്കലതാൾത്തിരക്കാ -
ണെന്തെന്നുനോക്കി മുടി കെട്ടിയൊതുക്കി ശില്പി
മൂശപ്പൊടിക്കരി നിറഞ്ഞയുടുത്ത മുണ്ടും
മെല്ലെക്കുടഞ്ഞു നിവരുന്നെളി നേരെയാക്കി.
കാണാമടുത്തുവരുമാ ജനസഞ്ചയത്തിൻ
മുന്നിൽ പിടിച്ച കൊടിയിൽ തിരുരാജ ചിഹ്നം
നേരേ നടന്ന വരുവന്നകമെത്തി നില്പൂ
കമ്മാള ശില്പ്പിയുടെ ഗേഹ നിഴൽപ്പരപ്പിൽ .
മന്ത്രിക്കു ചേർന്നവിധമൊത്തൊരുവന്നൊടൊപ്പം
സേനാംഗമായിരുവരുണ്ടു തുണയ്ക്കു പോന്നോർ
വാക്കയ്യുപൊത്തി ചിലദേശികരങ്ങു മാറീ -
നില്പാണു കാര്യമറിയാനതിയാഗ്രഹത്തിൽ .
പൂർണ്ണാ നദിക്കരയിലുള്ളൊരു കോവിൽ തന്നിൽ
പൂർണ്ണത്രയീശനുടെ ബിംബമൊരുക്കിടാനായ്
രാജ്യാധികാരിയുടെ നീട്ടുകൊടുത്തു മോദം
ത്വഷ്ട പ്രമാണിയൊടു യാത്ര പറഞ്ഞു കൂട്ടർ.
സന്താന ഗോപപരിപാലക വിഷ്ണുരൂപം
ഹൃത്തിൽ കുറിച്ചഴകൊടാത്മ നിവേദ്യമായി
ചാലേ മെനഞ്ഞു മെഴുകിൽ മിഴിവേകിടും ശ്രീ -
പൂർണ്ണത്രയീശ ശുഭദായക ബിബകാവ്യം.
നന്നായരച്ച തരിമണ്ണു പതിച്ചുണക്കീ
തീയിട്ടുരുക്കി മെഴുകാകെയെടുത്ത ശേഷം
മൂശയ്ക്കകത്തുരുകിടുന്നൊരു പഞ്ചലോഹം
ശ്രദ്ധിച്ചെടുത്തു കരുവിന്നകമായ് നിറച്ചു.
പൊട്ടിത്തകർന്നു കരു ചോർന്നു നിലത്തു തൂവീ
ലാവ ദ്രവത്തിനൊടു ചേർന്ന വിധത്തിലെങ്ങും
എല്ലാമൊരിറ്റു സമയത്തിനകം പൊലിഞ്ഞൂ
ശില്പീഹൃദത്തമൊരു തീക്കനലായി മാറീ .
വീണ്ടും രചിച്ചു മെഴുകിൽ ഹരിരൂപഭാവം
മണ്ണിൽ പൊതിഞ്ഞു മെഴുകൂറ്റി നിറച്ചു ലോഹം
പണ്ടേക്കണക്കു തകരുന്നതു കണ്ടു ശില്പീ
ബോധം ക്ഷയിച്ചിതടിതെറ്റി നിലത്തു വീണു.
ക്ഷേത്രപ്രതിഷ്ഠദിനമെത്തിയ കത്തുമായി -
ച്ചാരത്തണഞ്ഞ നൃപ സേവകനോടുണർത്തി
ഒന്നല്ല രണ്ടു മുറ ഞാൻ തിരുദേവ രൂപം
നിർമ്മിച്ചുടഞ്ഞു, മമഹൃത്തുമതേ വിധത്തിൽ.
മൂന്നാമതുഗ്രതപനിഷ്ഠയൊടാ വരേണ്യൻ
ഭംഗ്യാരചിച്ചു ശിശുപാലക മൂർത്തി രൂപം.
ചെമ്മേയരച്ചതരിമണ്ണു പൊതിഞ്ഞതിന്മേൽ
കട്ടിക്കു മണ്ണു പശയുള്ളതു തേച്ചുണക്കി.
ഏതോ നിഗൂഢത മറഞ്ഞു നിറഞ്ഞു നിന്ന -
ക്കമ്മാളശാലയകമേ, തുറുകണ്ണുചിക്കി.
ഭാവം കനത്തു മഴപെയ്തു ദശാഠ്യ മോടെ -
കാറ്റേറെ വീശിയരുതാത്തൊരു കാലമാക്കി.
കാലേ കുളിച്ചു കുറിയിട്ടു വിശുദ്ധനായി -
ട്ടഗ്നിക്കുവച്ച കരുവിൻ മെഴുകൂറ്റിവച്ചൂ.
ഉള്ളിൽ നിറഞ്ഞ ഹരിനാമജപങ്ങളാലേ
ത്വഷ്ടൻ പകർന്നുരുകിടുന്നൊരു പഞ്ചലോഹം.
ഹൃത്താർ വിറച്ചു ചെറുചിന്നലു വീണ്ടുമെത്തീ
കെട്ടിപ്പിടിച്ചു കനലായിയെരിഞ്ഞു നിൽക്കേ.
ഞെട്ടിത്തെറിച്ചു നില വിട്ടു കരഞ്ഞു ശില്പീ
പൂർണ്ണത്രയീശയടരല്ല,ടരല്ലെ ദേവാ.
ബിംബം തണുത്തു,കനലാറി, യുറഞ്ഞു കൂടീ
പൂർണ്ണത്രയീശനിലലിഞ്ഞിതു ദേവശില്പി.
ആ വിശ്വകർമ്മജനൊടുള്ളതിയാദരത്താൽ
മൂശാരിയുത്സവമതിന്നു വരേയ്ക്കുമുണ്ടാം.