ജനപ്രിയ പോസ്റ്റുകള്‍‌

2010 ഫെബ്രുവരി 26, വെള്ളിയാഴ്‌ച

പ്രവാസ ശേഷിപ്പ് കവിത

ഓര്‍ക്കുന്നു അന്നു കണ്ട വദനം
ചീര്‍ക്കുന്നു മനതാരിലായ് ദുഃഖം
വാര്‍ദ്ധക്യം കൊണ്ടു ചുക്കി ചുളിഞ്ഞും
അര്‍ദ്ധ പ്രാണനായ് വാഴുന്ന വൃദ്ധന്‍.
കാലില്‍ കാല്‍ കേറ്റി പ്രവ്ഡി വിടാതെ
ചേലില്‍ ചാരി ഇരിയ്ക്കുന്നു വീട്ടില്‍.
ഏതോ സ്വപ്നത്തില്‍ എങ്ങോ പറന്നും
ഓതാതോതി ഒലിയ്ക്കുന്നു കണ്ണീര്‍.
വീട്ടില്‍ കഷ്ടപ്പാട് ഏറി വലഞ്ഞു
നാട്ടില്‍ നിന്നെത്തി സൂര്യന്റെ നാട്ടില്‍
കഷ്ടപ്പാടുകള്‍ ഏറെ സഹിച്ചു
പുഷ്ടിപ്പെട്ടൊട്ടു ജീവിതം പൂത്തു.
സാഹോദര്യം നിറഞ്ഞു വഴിഞ്ഞും
ദേഹം നോക്കാതെ ജീവച്ച കാലം.
വീട്ടില്‍ ചെ,ന്നിരു മാസം ഒഴിവില്‍
കൂട്ടിന്നായൊരു പെണ്‍കൊടി വന്നു.
മോഹ പൂവുകള്‍ ആയിരമായി
ദാഹം മെത്തുന്നു ജീവിച്ചിടാനായ്.
മിണ്ടാന്‍ പറ്റാതെ യാത്ര പറഞ്ഞു
വീണ്ടും വന്നെത്തി തീച്ചൂള തന്നില്‍.
കണ്ണില്‍ നിന്നൊട്ടും മായാതെ നിന്നു
കണ്ണീര്‍ തൂകും വധൂ മുഖം എന്നും.
വല്ലപ്പോഴും വരും കത്തില്ലെല്ലാം
വല്ലായ്മ്മ ക്കഥ ഏറെ കുറിയ്ക്കും
കഷ്ടപ്പാടുകള്‍ മാറും...ഒരിയ്ക്കല്‍,
ഇഷ്ടത്തോടെ അയയ്ക്കും തിരിച്ചും.
വന്നു പൊന്നുണ്ണി കണ്ണനാവീട്ടില്‍
ചെന്നു കാണുവാന്‍ മോഹം ഉദിച്ചു.
കുഞ്ഞിക്കയ്യു നുണഞ്ഞു ചിരിയ്ക്കും
കുഞ്ഞി കണ്ണനെ എന്നിനി കാണും.
എത്തും ചിത്രങ്ങള്‍ കെട്ടി പുണര്‍ന്നും
മുത്തം നല്‍കി കിടക്കുന്നു രാവില്‍.
ഉള്ളില്‍ കാണുന്നവന്‍ തന്‍ നടത്തം
തുള്ളിച്ചാടും പകല്‍ വീട്ടു പൂരം.
എല്ലാമെല്ലാം മനസ്സില്‍ നിനച്ചി-
ട്ടല്ലല്‍ പെട്ടെത്ര വര്‍ഷം കഴിപ്പൂ.
കാലം മെല്ലെ കടന്നു ജഗത്തില്‍
ശീലം തെല്ലൊട്ടു മാറിക്കഴിഞ്ഞു.
വാക്കും നോക്കും ഇന്നെല്ലാം മറന്നു
കാക്കും ദൈവത്തെ മെല്ലെ മറന്നു.
രണ്ടാണ്ടിലെത്തുന്ന താതന്റെ ഹൃത്തും
സ്നേഹത്തുടിപ്പും കാണാത്ത മക്കള്‍
കാശിന്‍ പൂക്കള്‍ പുണര്‍ന്നതിനാലെ
മോശം മോഹങ്ങള്‍ ഉള്ളം കവര്‍ന്നു.
ശിക്ഷിക്കേണ്ടവന്‍ മറ്റൊരു നാട്ടില്‍
അക്ഷീണം പണി ചെയ്തു തളര്‍ന്നു.
കേശം വെള്ളിനൂല്‍ പാകിത്തുടങ്ങി
ആശിയ്ക്കുന്നുണ്ട് ഗ്രാമത്തില്‍ എത്താന്‍.
ഗേഹം പുത്തന്‍ പണിതുയര്‍ത്തേണം
മോഹം പോലെ മല്‍ പുത്ര വിവാഹം
എല്ലാം ഭംഗിയായ്‌ തീര്‍ത്തിട്ടൊരല്‍പ്പം
സല്ലാപത്തിനു തന്‍ വീടണഞ്ഞു.
ആരോഗ്യ കാലം ചൂടില്‍ പൊരിഞ്ഞു
ആരോരുമില്ലാ കാലം കഴിഞ്ഞു.
പത്നീ സമേതെ വീട്ടില്‍ വസിപ്പാന്‍
യത്നാംശ വിത്തേ വന്നെത്തി പാവം.
സമ്പാദ്യ ഭാരം മെല്ലെ കുറഞ്ഞു
ഇമ്പം നിറയ്ക്കും വാക്കും നിലച്ചു.
സന്തോഷമെല്ലാം എങ്ങോ മറഞ്ഞു
സന്താപ കാലം മെല്ലെ അണഞ്ഞു
ദാമ്പത്യ പൂക്കള്‍ വാടിക്കരിഞ്ഞു
സമ്പത്തു നേടാന്‍ പറ്റാതെ വന്നു.
വാര്‍ധക്യ വാതില്‍ മെല്ലെ തുറന്നു
അര്‍ദ്ധാംഗിനി തന്‍ ദേഹം വെടിഞ്ഞു.
ഒറ്റപ്പെടും പോല്‍ തോന്നുന്നു വീട്ടില്‍
മറ്റാരുമില്ലാ തന്‍ തുണയ്ക്കായി
ഭാരം മെത്തി വരുന്നു മക്കള്‍ക്കും
ഭാരം പോലഹോ വൃദ്ധനന്നേരം.
ജീവന്‍ പെട്ടന്നു പോകാന്‍ നിനച്ചു
ജീവിച്ചീടുന്നു ഞാന്‍ കണ്ട പാവം.

2010 ഫെബ്രുവരി 20, ശനിയാഴ്‌ച

ഷഹദിന്റെ ഓര്‍മ്മയ്ക്ക്‌ കവിത

ഒരു നെയ്യാമ്പല്‍ മലര്‍ പോല്‍ ഇന്നലെ
എന്‍ മുറി പൂകിയ ചെറു ബാല്യം
കിളി നാദത്താല്‍ എന്നും കൊഞ്ചും
വാക്കുകള്‍ ഓതിടും കുഞ്ഞുമകള്‍
വിടരും കണ്‍കളില്‍ ആഹ്ലാദത്തിന്‍
പൊന്‍ കതിരൊളിയാര്‍ന്നെപ്പോഴും
നടനം കൊണ്ടു കുളിര്‍പ്പിച്ചെന്നുടെ
ഹൃദയം ചോര്‍ത്തിടും ഉത്സാഹം.
ഉറ്റവര്‍ അവളെ വിളിയ്ക്കുന്നോമന
"ഷഹദെ"ന്നത്രെ ഫലസ്ത്തീനില്‍
എല്ലാര്‍ക്കും പ്രിയ മുത്താണവളുടെ
കളിയും ചിരിയും സന്തോഷം.
ആ മണി മുത്തിന്നകെ ഉടഞ്ഞു
കിടക്കുന്നവിടെ പുല്‍മേട്ടില്‍
വെള്ളിടി ഒന്നുമുഴങ്ങീ ഹൃത്തില്‍
ചേതന ചെന്തീയായ്മാറി.
ഇസ്രായേലിലെ രക്തക്കൊതിയര്‍
തോക്കില്‍ നിന്നും ഉതിര്‍ത്ത തിര
ഉന്നം തെറ്റാ,ത-പ്പാവത്തിന്‍
മാറുപിളര്‍ക്കാന്‍ പാഞ്ഞെത്തി.
അല്പം മുന്പി ഭൂതലമാകെ
പാറി നടന്നൊരു പൂമ്പാറ്റ
വെടിയേറ്റുതിരും രക്തം കൊണ്ടൊരു
പട്ടും മൂടി ഉറങ്ങുന്നു.
ഹൃദയ സ്പോടന രുധിരച്ചാലുകള്‍
നീന്തിക്കയറി ജനിതാക്കള്‍
ആ പിഞ്ചിന്റെ തണുത്ത ശരീരം
കോരി എടുക്കാന്‍ യത്നിയ്ക്കെ
എങ്ങോ നിന്നു കയര്‍ത്തു തടഞ്ഞു
തീതുപ്പുന്ന കുഴല്‍ കെണികള്‍.
ഒന്നല്ലേറെ ദിനങ്ങള്‍ അനാഥം
ആ മൃതദേഹം പൊടിചൂടി
തെരുവില്‍ തന്നെ കിടക്കെ-നായ്ക്കള്‍
തുരുതുരെ എത്തി തിന്നുമ്പോള്‍ .....
ആ കഥ വിവരിച്ചീടുവതെങ്ങിനെ?
കണ്‍കളില്‍ രക്തം നിറയുന്നു.
രണ്ടും കല്‍പ്പിച് അച്ഛനും അമ്മയുമ -
വളുടെ അരികില്‍ ചെന്നിടവെ
ക്രൂര മനസ്സോടി സ്രായേലികള്‍
അവരെ തോക്കിന്നിരയാക്കി.
"കരുണ ക്കാറ്റൊഴുകാത്ത മനസ്സില്‍
കുരുതിച്ചാര്‍ നദി ഒഴുകുമ്പോള്‍
നിശ്ചയം ഇതുപോല്‍ എത്ര കുരുന്നും
നാടും തകരും യുദ്ധത്തില്‍. "

2010 ഫെബ്രുവരി 5, വെള്ളിയാഴ്‌ച

കടല്‍ തിന്ന തീരം കവിത ( സുനാമിയെ ഓര്‍ക്കുമ്പോള്‍..)

ബാലാര്‍ക്ക ദേവനുദിച്ചു-ദൂരെ
ചേലൊത്ത ഹിമവാന്റെ മേലെ.
നിദ്ര വിട്ടെല്ലാമുണര്‍ന്നു-മര്‍ത്ത്യ
രത്രയും കര്‍മ്മത്തിലാണ്ടു.
കൂട്ടുകാര്‍,നാട്ടുകാര്‍ തമ്മില്‍ -നല്ല
സന്തോഷ മാര്‍ന്നോരുനാളില്‍.
കളിച്ചും ചിരിച്ചും നടന്നു- കൊച്ചു
കുട്ടികള്‍ കൂട്ടാളരൊത്ത്.
വീടിന്നിറയത്തിരുന്നു -അമ്മ
പ്രാതല്‍ വിളമ്പി വിളിച്ചു.
മുത്തശ്ശിമാര്‍ വീടിനുള്ളില്‍ -ചെറ്റു
വിശ്രമിയ്ക്കുന്നൊരു നേരം.
അങ്ങിനെ ഓരോ വിധത്തില്‍ -മറ്റു
നാട്ടുകാര്‍ കാര്യത്തിലാണ്ടു.
നാഴിക ഏറെ കഴിഞ്ഞു -വാനില്‍
സൂര്യന്‍ തിളങ്ങി കഴിഞ്ഞു.
ഭാവ ഭേദം വന്നു ചേര്‍ന്നു -ആഴി
സംഹാര മൂര്‍ത്തിയായ് മാറി.
നെഞ്ഞകത്തെങ്ങോ വെടിച്ചില്‍ -വന്നു
കടലമ്മ നീറി പുകഞ്ഞു.
വാരിധി നെഞ്ഞിലമര്‍ന്നു -ഭംഗ്യാ
ക്ഷണനേരം ഉള്‍ക്കാമ്പ് കണ്ടു.
ഞൊടി കൊണ്ടു വെള്ളം നിറഞ്ഞു -തന്റെ
ശക്തി പ്രഭാവം ജ്വലിച്ചു.
തിരമാല വാനില്‍ ഉയര്‍ന്നു -രവ്ദ്ര
ബീഭല്‍സ്സ രൂപവും തീര്‍ത്തു.
സംഹാര നര്‍ത്തനമാടി -തീര
ദേശം വിഴുങ്ങി കടന്നു.
ആ പോക്കിലെത്രയോ ജീവന്‍ -തന്റെ
വിരിമാറില്‍ ഏറ്റികടന്നു.
കുട്ടികള്‍, വൃദ്ധ ജനങ്ങള്‍ -നല്ല
ആരോഗ്യവാന്മാര്‍ അനേകം.
യുവതീ യുവാക്കള്‍ക്കു കൂടെ -പൂര്‍ണ
ഗര്‍ഭിണി സ്ത്രീകളും കാണും.
അയ്യോ എനിയ്ക്കാവതില്ല -എന്റെ
കൈകാല്‍ വിറയ്ക്കുന്നു സത്യം.
* * * * * ** * * * *
കുഞ്ഞിളം ചുണ്ടില്‍ വിരിയും -നറു
പുഞ്ചിരി തൂവുന്ന പൈതല്‍.
ചേതനയറ്റാ ശരീരം -കണ്ടു
ഹൃത്തടം പൊട്ടുന്നു നൂനം.
കാണുവാന്‍ പറ്റാത്ത രംഗം -കാതില്‍
വന്നടിയ്ക്കും ദീനരോദം.
മാറിടം തല്ലി തകര്‍ത്തി -ട്ടമ്മ
തേടുന്നു തന്‍ പൊന്നുമോനെ.
അച്ഛനെ കാണാതെ മക്കള്‍ -ദീന
ശബ്ദത്തില്‍ ഏങ്ങി കരഞ്ഞും.
മുള്‍ചെടിക്കാട്ടില്‍ കിടക്കും -തന്റെ
തോഴനെ കാണുന്ന ഭാര്യ.
പ്രാതല്‍ വിളമ്പി വിളിച്ച -സ്വന്തം
അമ്മയെ തെരയുന്ന മക്കള്‍.
തീര്‍ഥാടനത്തിനു പോയ -തന്റെ
പ്രിയര്‍ വിട്ടകന്ന ബന്ധുക്കള്‍.
വറ്റാത്ത കണീര്‍ കയത്തില്‍ -പെട്ടു
ജീവിച്ചു തീര്‍ക്കും ദരിദ്രര്‍.
അവര്‍ തന്നിലെന്തിന്നു വേണ്ടി -ഈശന്‍
എത്രയും ക്രൂരത കാട്ടി.
വിധിയെ പഴിയ്ക്കട്ടെ ഞങ്ങള്‍ -മറ്റു
വഴിയില്ല നീയെത്ര ധന്യന്‍.
പാതി വിടര്‍ന്ന കോണില്‍ -ജീവ-
നില്ലാതെ ചേറും പുരണ്ടും.
അര്‍ദ്ധ നഗ്നാംഗിനി ആകും -ഒരു
തരുണി ആ ചേറില്‍ കിടപ്പൂ.
ജീവന്‍ പോലിഞ്ഞെത്ര ദേഹം -ഏറെ
ദൂരത്തു മാറിക്കിടപ്പൂ.
* * * * ** * * * *
വേര്‍പെട്ടു പോയവര്‍ പോട്ടെ -ജന്മ-
മുണ്ടേല്‍ ഒരിയ്ക്കല്‍ മരിയ്ക്കും.
അതിലേറെ കാഠിന്യമല്ലോ -ജീവ-
നല്പ്പം നുരയ്ക്കുന്ന ജന്മം.
വീടും,കുടിലും തകര്‍ന്നു -തീര
ദേശത്തു ഭൂവില്ല ലേശം.
ഒരു ജന്മ സമ്പാദ്യ മെല്ലാം -അല്‍പ
നേരത്തിനുള്ളില്‍ തകര്‍ന്നു.
കൈകാല്‍ മുറിഞ്ഞും ഒടിഞ്ഞും -ദേഹ
മെല്ലാം വടുക്കള്‍ നിറഞ്ഞും.
രോഗാണു ബാധ സഹിച്ചും -മന്നില്‍
ഇനിയെത്ര നാളു കഴിയ്ക്കും.
''ജീവിച്ചു തീര്‍ക്കട്ടെ ജന്മം -പാരില്‍
അല്ലാതെ നാമെന്തു വേണം''.
ഈവിധം ചിന്തിച്ചിടാതെ -നമ്മള്‍
ഒരുമിച്ചിടേണം ജഗത്തില്‍.
നാം നമ്മിലേയ്ക്കായ്‌ ഒളിച്ചാല്‍ -നാളെ
വന്നീടുമീ ദുഃഖ മാര്‍ക്കും.
സൂര്യന്‍ പടിഞ്ഞാറു താണു -രാവിന്‍
കൂരിരുള്‍ എങ്ങും നിറഞ്ഞു.
നാളെ പുലര്‍കാലം എത്തും -നവ്യ
ശുഭ കാലമായ് തീര്‍ന്നിടട്ടെ.
___________

കൈനീട്ടം കവിത

ചെറുപുഞ്ചിരി തൂകിക്കൊണ്ടനയും ചെരുവെയിലില്‍
കുളിരാറ്റി കതിര്‍ചൂടി വരവേല്‍ക്കുക വിഷു നാം.
മേടത്തിനു കണിയായ് നറു കൊന്നപ്പൂ തൂക്കി
പ്രകൃതീ സഖി ഇവളും വിഷു വരുവാന്‍ കൊതികൊല്‍വൂ.
ചിലനെരത്തെന്നുള്ളില്‍ നെടുവീര്‍പ്പിന്‍ തരിപോല്‍
കളകൂജന മൊഴി പാടും വിത്തും കൈക്കോട്ടും
പുലര്‍ കാലത്തെങ്ങോ എന്നമ്മക്കരമേന്തി
മിഴിപൂട്ടി തടവിക്കൊണ്ടനയും കണികാന്മ്മാന്‍
കണിവെള്ളരി ഉണ്ടാം നിറ കൊന്നപ്പൂ ഉണ്ടാം
പലമാതിരി പല വൃക്ഷക്കായ്‌ കനികളും ഉണ്ടാം.
മുല്ലപ്പൂവിതലായൊരു സ്വര്‍ണത്തിന്‍ ഹാരം
മാതാവിന്‍ മാറില്‍ പണ്ട് അണിയുന്നൊരു ഹാരം
മങ്ങാതൊളി മിന്നുന്നത് ഇന്നും എന്നുള്ളില്‍
ബാല്യക്കുളിര്‍ പെയ്യിക്കുന്നോര്‍മ്മകളില്‍ നിത്യം
വാല്‍വച്ചൊരു കണ്ണാടി തെളിയും നെയ്‌നാളം
എരിയും സാമ്പ്രാണിത്തിരി അതു പാകും ഗന്ധം
മഞ്ഞത്തുകില്‍ ചാര്‍ത്തി കുഴലൂതുന്നൊരു കണ്ണന്‍
എന്നെന്നും ഉള്‍ത്താരിനു കണിയാകും ദേവന്‍.
കമ്പിത്തിരി,കുരവപ്പൂ, മേശപ്പൂ ചേലില്‍
കമ്പക്കെട്ടതിലൂടെ പകരുന്നാത്ഹ്ലാദം
മമ ബാല്യ പടിവാതിലില്‍ എത്തിത്തിരായുമ്പോള്‍
കൈനീട്ടം നല്കുന്നെന്നോര്‍മ്മയിലെന്‍ അച്ഛന്‍ ...