ജനപ്രിയ പോസ്റ്റുകള്‍‌

2015 ജനുവരി 27, ചൊവ്വാഴ്ച

പിതാമഹൻ

        

ഹരിതവര്‍ണ്ണസുശോഭിതമായിടും 
മരസമൂഹ മനോഹര കേരളം 
കരളുവെന്തുകരഞ്ഞു വിളിപ്പതെന്‍ 
കരളിലാഞ്ഞു പതിച്ചിടുമെപ്പൊഴും 

തെരുവിലായ് തണലേകി മൃദുത്വമാം 
തളിരിലച്ചെറു മർമ്മര ഗീതമായ് 
തരളപത്ര വിരാജിത ശാഖയാല്‍ 
തലയുയര്‍ത്തിയൊരാൽമരമോർമ്മയായ് !

അവിടെയാ ചെറുനാട്ടുവഴിക്കുചേര്‍-
ന്നരുകിലായ് ചിരകാലമഭേദനായ്
അരുകിലെത്തിടുമാരെയുമുണ്മയാ-
ലനുദിനംകുളിർ കാറ്റു പകർന്നിടും.

നെടിയനാടുവരിച്ച സുഖങ്ങളും, 
നെടിയകാല ദുരന്ത മുഹൂർത്തവും.
നെടിയമാറ്റ,മുയർച്ച,യിറക്കവും 
നെടിയൊരാൽമരമുണ്ടു ഗൃഹസ്ഥനായ്.

നഗര മാർഗ്ഗമെളുപ്പമൊരുക്കുവാൻ 
നലമൊടാഗ്രഹമാര്‍ന്ന ജനപ്രിയര്‍ 
നിയതി കേന്ദ്ര മരത്തെ മുറിക്കുവാന്‍ 
നിയത ചര്‍ച്ച നടത്തിയനേരവും . 

കരുണയുള്ളൊരു താതനു തുല്യമായ് 
കരപുടത്തൊടെ പത്രശതങ്ങളാൽ 
കഴിവിനൊത്തു നിഴല്‍വിരിവച്ചു,ഹാ!
കരുണതേടി പദങ്ങൾ നമിച്ചിടാം.

പ്രകൃതിതന്റെ പിതാമഹനീ മരം 
സുകൃതകാലദുരന്ത കഥാ ഫലം. 
വികൃതചിന്ത,ധനാഗ്രഹബുദ്ധികൾ 
തകൃതിയില്‍ക്കൊലപാശമെറിഞ്ഞിതേ! 

കരുണയോടധികാരമെഴുന്നവർ 
പെരുവഴിക്കൊരു മാറ്റമൊരുക്കുകിൽ 
കരകവിഞ്ഞു പരന്നൊഴുകും നിഴൽ 
കരുതി വച്ചു ജനത്തിനു നല്കിടാം.

അവരതിൽ പ്രിയമാണ്ടതുമില്ല,യാ- 
ലവനിവിട്ടു പിരിഞ്ഞിതു ജീവനും 
അവശരായ വയോജന വൃന്ദവും 
അവജയിച്ചു കിടക്കുമിതേ വിധം.

ഒരു കാത്തിരിപ്പ്

     

ഹൃദയകമലം ഇതൾ വിടർത്തുന്നീ നിമേഷത്തിൽ 
ചകിതയാമൊരു കിളിതൻ രോദനം കവിതയാകുന്നു.

കരൾ പിടഞ്ഞവളാർത്തനാദച്ചുഴിയിലുലയുമ്പോൾ 
വിസ്മരിക്കുവതെങ്ങിനേ ഞാൻ മനുജനാണെങ്കിൽ 

പണ്ടു പൂർവ്വികർ പാടിത്തന്നീ കൊച്ചുമാലനാട്ടിൽ 
മനുഷ്യരൊന്നായൊരുമനസ്സായ് വാണിരുന്നെന്നും 

കാലയവനിക താണുയർന്നു കൊഴിഞ്ഞു വർഷങ്ങൾ 
അടിമയായ് പിന്നുടമയായിന്നുലകു കൈകളിലായ് 

ഒരുവിരിപ്പിൽ,ഒരുപുതപ്പിൽ,ഒരുവികാരത്തിൽ 
ഹിന്ദു,ക്രിസ്ത്യൻ,മുഹമ്മദീയരുമൊത്തുചേർന്നിവിടെ 

ഹൃദയശുദ്ധി തകർത്തു കയ്യിൽ കൊടിയ വാൾത്തലകൾ 
ഉയരുവാനിടയാക്കിയല്ലോ മതങ്ങൾ രാഷ്ട്രീയം 

കയ്യുവെട്ടി,തലയറുത്തു കള്ളുവിഷമാക്കി 
ഗൂഡമായ് പണസഞ്ചി നേടാൻ കരുവൊരുക്കുന്നു .

അറിവുനേടിയ മർത്ത്യരൊത്തിരിയഴിമതിക്കകമേ  
മറവെടിഞ്ഞു കുളിച്ചു നാട്ടിൽ തേർ തെളിക്കുന്നു.

മനസ്സുനീറും വിലാപങ്ങൾക്കൊപ്പമൊരുകിളിയും 
പുതിയ ചേതന കണ്‍ തുറക്കാൻ കാത്തിരിക്കുന്നു.

അവരൊരുക്കും പുതിയ നാടിൻ പുതുമ കാണാനായ് 
കാത്തിരിപ്പൂ കിളിയൊടൊപ്പമീ വിരൽത്തുമ്പും.