ജനപ്രിയ പോസ്റ്റുകള്‍‌

2009 ഡിസംബർ 19, ശനിയാഴ്‌ച

നഷ്ട സ്വപ്നം കവിത

മോഹം പൂക്കുന്ന നാള്‍ മുതല്‍ നിന്നെ
മോഹിച്ചു കാത്തിരിയ്ക്കുന്നിതു ഞാനും.
രാവിന്‍ മോഴിക്കിളി പട്ടിലലിഞ്ഞു
രാവേറെ നേരം കിടക്കുന്നു നിത്യം.
നിന്‍ ചിലമ്പിന്‍ നാദമെന്നത് പോലെ
ദൂരെ തുള്ളിക്കളിയ്ക്കുന്നു കാട്ടാര്‍.
ആ താളമെന്‍ അന്തരംഗത്തില്‍ എത്തി
ഹൃദ്സ്പന്ദന നൃത്തം ആടുന്നിതെന്നും.
ഓരോരോ സ്പന്ദനമെന്നില്‍ നിറയ്ക്കും
ഓരോരോ തേന്‍ തുള്ളി പോളകള്‍ ഉള്ളില്‍.
ബാല്യത്തില്‍ നമ്മളന്നൊന്നിച്ചു പൂവാല്‍
മാല്യം കൊരുത്തു കഴുത്തില്‍ അണിഞ്ഞു.
കുപ്പി കൈവള എന്‍ കയ്യുതട്ടി
ചെപ്പിന്‍ വക്കില്‍ അമര്‍ന്നുടഞ്ഞപ്പോള്‍
മുഴു കണ്ണില്‍ നിന്നു നീര്‍ച്ചാലു മുളച്ചു
താഴെ ചെം ചുണ്ടിന്‍ അഗ്രം കടന്നു.
മുന്‍ ശുണ്ടിക്കാരി നീ കള്ളം പറഞ്ഞി-
ട്ടെന്‍അച്ഛന്‍ എന്നെ കിഴുക്കിയ നേരം
ദുഖിച്ചു നിന്നൊരെന്‍ ഓരത്തുവന്നു
കൊഞ്ഞനം കുത്തി ചിരിച്ചു മറഞ്ഞു.
എല്ലാം ഓര്‍മ്മിച്ചിടുമ്പോള്‍ മനസ്സില്‍
ബാല്യം വീണ്ടും പറന്നെത്തിടുന്നു
തീരത്തെത്തി തിരിച്ചു മടങ്ങും
ഓളം പോലവ ആടിക്കളിപ്പൂ.
വാനില്‍ മേഘം നിറഞ്ഞു പരന്നു
കാറ്റും കോളുംഅടുത്തുകഴിഞ്ഞു.
നമ്മില്‍ കവ്മാര സ്വപ്നം നിലച്ചു
നാം രണ്ടും ഓരോ വഴിയ്ക്കും പിരിഞ്ഞു.
കറ്റക്കതിര്‍ കൊയ്തു പാടമൊഴിഞ്ഞു.
കൊത്തിക്കൊറിയ്ക്കാന്‍ കിളിയുമണഞ്ഞു
എന്‍ സ്വപ്ന ധാന്യങ്ങള്‍ എല്ലാം പെറുക്കി
ദൂരേയ്ക്ക് എങ്ങോ പറന്നകലുന്നു
ആ ചുണ്ടില്‍ നിന്നിറ്റു വീഴട്ടെ നിന്നില്‍
ആ ധാന്ന്യത്തിന്‍ മുള പൊങ്ങട്ടെയുള്ളില്‍
ഓര്‍മ്മച്ചെപ്പാകെ പൊട്ടിത്തകര്‍ത്തു
ഓടിക്കിതച്ചെത്തിടട്ടെ നീ ചാരെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ