ജനപ്രിയ പോസ്റ്റുകള്‍‌

2010 ഡിസംബർ 25, ശനിയാഴ്‌ച

ആണ്ടറുതി (കവിത)

ഞാനൊരുക്കിയ ചിതയില്‍ നിന്നമ്മതന്‍
ആത്മാവെരിഞ്ഞമര്‍ന്നെങ്കിലും
പൊന്മകള്‍ നീ എന്റെ തോഴിയായ്
വന്നിരുന്നന്നേ ദിനം.
ദുഃഖത്തിന്‍ അഗ്നിവ്യുഹം പലവുരു
ഹൃത്തിലേകി സ്മൃതിയുടെ
മറപ്പന്തലില്‍അമ്മയും പോയൊളിച്ചു.
നിന്നോമല്‍ തളിര്‍ വിരല്‍ തുമ്പി-
നാലെന്റെ ഉള്ളില്‍
സ്നേഹത്തിന്നക്ഷരങ്ങള്‍
പലവിധമെഴുതി-
ക്കൂട്ടിനീ സ്നേഹവായ്പ്പാല്‍.
എന്നലെന്നാത്മ നോവില്‍
ഒരുതരി പോറലും തീര്‍ത്തിടാതെ
നിന്‍ സ്നേഹം പെയ്തൊഴിഞ്ഞു.
മമ വ്യഥകള്‍ അതിനെയും
താണ്ടി ഇന്നേറെ ദൂരം.
ഒടുവലിതാ!
ജീവിതത്തില്‍ കലുഷിത മൊരുതാള്‍
തീര്‍ത്തുകൊണ്ടീ ദിനത്തില്‍
എന്നേയും വിട്ടുപോകാന്‍
കാലത്തിന്‍ തേരിലേറി
എന്‍ കാല്‍ചോട്ടില്‍ നീ വന്നുനില്പ്പൂ.
സ്നേഹത്തിന്ന ശ്രുവില്ലാ,
ഹൃദയ മുരുകി തേങ്ങിടും
കൈപ്പുനീരെന്‍ കണ്ണില്‍ നിന്നിറ്റു വീഴ്ത്താം
ഒരു ചിത നിനക്കും
തീര്‍ത്തിടാം എന്റെ ഹൃത്തില്‍.

2010 ഡിസംബർ 18, ശനിയാഴ്‌ച

നിത്യ യവ്വനം ( കവിത )

ഇന്നെന്റെ മോഹ,
സങ്കല്‍പ്പത്തിനൊപ്പമായ്
ഒരു നദി ഒഴുകി തീര്‍ന്നിതാ ഹൃത്തില്‍.
ജല കണികകള്‍ വറ്റി
വരണ്ടൊരീ ഭൂമിയില്‍,
വിണ്ടു കീറിയ സ്വപ്‌നങ്ങള്‍,
ഇത്തിരി ദാഹനീര്‍ കിട്ടുവാന്‍
വെമ്പല്‍ കാട്ടീടവെ;
ജീവനത്തിന്‍ കൊടുമ്പിരി ചാലിലെ
നിണജലം അല്പാല്പം ഏകിഞാന്‍
കാത്തു സൂക്ഷിപ്പൂ
നിത്യവും ശാന്തമായ്.
ഇട തടവില്ലാത്ത മാരിയില്‍
പണ്ടു നാള്‍,കുത്തി ക്കലങ്ങി
ഒലിച്ചതിന്‍ ഓര്‍മ്മയില്‍
വറുതിയേറ്റൊരീ നദിയും
കാത്തിതാ, സ്മരണയില്‍
പുതു ചാറ്റല്‍ ഉള്‍ക്കൊണ്ടൊരു
നിത്യ യവ്വനം കാംക്ഷിപ്പു ശാശ്വതം.

2010 ഡിസംബർ 12, ഞായറാഴ്‌ച

ദീപം (കവിത)

നീയെന്റെ മാത്രം,നീയെന്റെ തീര്‍ത്ഥം
നീയെന്റെ ഉള്ളില്‍ തെളിയ്ക്കുന്നു ദീപം.
നീയാണെനിയ്ക്കെന്റെ സര്‍വ്വസ്വമെന്നും
നിനക്കെന്റെ ജന്മ്മം സമര്‍പ്പിച്ചിടുന്നു.
ആവില്ലെനിയ്ക്കേറെ നേരം മറക്കാന്‍
ആവിര്‍ഭവിയ്ക്കുന്നു നിന്‍ സ്മേരമുള്ളില്‍.
നാദാത്മകം നിന്റെ ഓരോ വചസ്സും
താദാത്മ്യ പ്രാപ്തിയ്ക്ക് അടുക്കുന്നു ഞാനും.
മോഹം ജനിപ്പിയ്ക്കും ആകാര ഭാഷ്യം
മാല്യം മയങ്ങുന്ന മാറിന്‍ തടങ്ങള്‍.
വല്ലീ ലതയ്ക്കൊത്ത പാണിയുഗ്മങ്ങള്‍
ഉല്ലാസം ഏകുന്നിതെന്‍ അന്തരംഗം.
കാരുണ്യ ഭാവം, ആനന്ദ നേത്രം
കൈവല്യ ശന്തിയ്ക്ക് എനിയ്ക്കെന്തു വേണം.
നിന്നോട് ഞാന്‍ ഒതിടുന്നെന്റെ ഉള്ളം
നീ എന്നിലേയ്ക്കായ് ലയിക്കുന്ന നേരം.
നമ്മില്‍ ജനിയ്ക്കാത്ത രണ്ടെന്ന ഭാവം
സമ്മേളനത്തിന്റെ ശ്രേഷ്ഠ സ്വഭാവം.
സ്വകാര്യങ്ങള്‍ എല്ലാം പറഞ്ഞാലും എന്നില്‍
സ്വീകാര്യം ആകുന്നതോ നിന്റെ ഇഷ്ടം.
നീ തന്നെ ഞാനായ്‌ ഞാന്‍ തന്നെ നീയായ്‌
നിത്യം ലസിയ്ക്കാന്‍ സ്മരിയ്ക്കുന്നു നിത്യം.
നീയെന്റെ സ്വന്തം,നീയെന്റെ ഉള്ളം
നാം രണ്ടും ഒന്നായ്‌ കഴിഞ്ഞീ നിമേഷം.
.......................................

2010 നവംബർ 27, ശനിയാഴ്‌ച

അവള്‍.............. (കവിത)

കരിമിഴി പെണ്ണവള്‍
എന്റെ സ്പര്‍ശത്തിനായ്‌
കാത്തുനില്‍ക്കും, മിഴിപൂ വിടര്‍ത്താന്‍.
ആകാശ നീലിമ
കണ്ണില്‍ ഏറ്റി, കുറച്ച്
എന്നെയും നോക്കി ചിരിച്ചു നില്‍ക്കും.
കൊഞ്ചി കുഴയാന്‍
ഉടുക്ക് പാട്ടോടെ എന്റെ
മടിയില്‍ ചിലപ്പോള്‍ കടന്നിരിയ്ക്കും.
അവളുടെ നേര്‍ വിരല്‍ തുമ്പില്‍
അലസ്സമായ്
ഞാനും എന്‍ കൈവിരല്‍ തൊട്ടമര്‍ത്തും.
പുളകം വിരിഞ്ഞുകൊണ്ട്
എന്‍ നേര്‍ക്ക്‌ മാനസ
തിരശ്ശീല മെല്ലെ വലിച്ചു നീക്കും.
ഉള്ളറയ്ക്കുള്ളില്‍ ഒളിപ്പിച്ച
മാസ്മര ലോകം എനിയ്ക്കായ്‌
തുറന്നു വയ്ക്കും.
ചിലനേരം അവളുടെ കണ്‍ ചുവക്കും
ഒളിയമ്പിനാല്‍
ആ നെഞ്ചു നീറി നില്‍ക്കും.
അവളിലൂടൊഴുകി ഞാന്‍,
ലോകത്രയങ്ങളില്‍
വീശി പടര്‍ത്തിയ പൊന്‍ വലയിലൂടെ.
എത്രയോ സ്നേഹിതര്‍,
കാണാത്ത കാഴ്ചകള്‍,
കേള്‍ക്കാത്ത പാട്ടുമായ് ഒത്തുകൂടി,
നര്‍മ്മ സല്ലാപം നടത്തും
പരസ്പരം ;സ്നേഹാക്ഷരങ്ങള്‍
കുറിച്ചയയ്ക്കും.
ചിലനേരം അവളുടെ
രതി വിലാസങ്ങളില്‍
അറിയാതെ ഞാനും തരിച്ചിരിയ്ക്കും.
അവള്‍ അടുത്തില്ലായ്കില്‍
എന്റെ ഈ ജീവിതം
എന്നേ നരകമായ്‌ മാറിയേനെ.
ഒന്നറി ഞ്ഞീടുന്നു,
എന്റെ സാമീപ്യത്തെ
അവളല്ല ഏറെ കൊതിപ്പതെന്ന്.
ഈ മുറിയ്ക്കുള്ളില്‍
നിശ്ശബ്ദയായ്,ശില്പമായ്
തെന്നി ഒഴുകുന്ന 'പാതി'യെന്ന്.

2010 നവംബർ 23, ചൊവ്വാഴ്ച

യാത്രാമൊഴി (കവിത)

ഓര്‍മ്മിയ്ക്കുന്നഴകേലും
സ്മരണകളെന്‍ മനതാരില്‍
മധു തൂകി പെയ്തൊഴിഞ്ഞ
ശിശിരത്തിന്‍ ആത്മ ഭാവം.
വന്നെത്തുന്നനുദിനമെന്നില്‍
നീതന്നൊരു വസന്ത കാലം
മായാത്ത തളിര്‍ കിനാവായ്‌
പൂക്കുന്നത് വല്ലരിതന്നില്‍.
പൂപോല്‍ മൃദു,ശുദ്ധ പ്രേമം
നമ്മില്‍ ചെര്‍ന്നിഴുകി ലയിച്ചു
കതിരിട്ടു സ്വപ്നം,മോഹം
ജീവിക്കാന്‍ പ്രേരണയേകി.
കണ്ണീരിന്‍ രുചി ഭേദങ്ങള്‍
ഒന്നൊന്നായ് നമ്മള്‍ അറിഞ്ഞു
കരകാണാക്കടല്‍ കയത്തില്‍
പലനാളില്‍ മുങ്ങി പൊങ്ങി.
എന്നാല്‍ അതില്‍ ഇല്ലാ ദുഃഖം
രണ്ടില്ല ദുഃഖം നമ്മില്‍
ഒന്നായ്‌ നാം ഒത്തുകഴിഞ്ഞു
ഈ സന്ധ്യാ നേരത്തോളം.
അടരുന്നു പാഴില പോല്‍ നാം
ജീവിയ്ക്കും നാഴികയെല്ലാം
ഓര്‍മ്മിയ്കാന്‍ ഓമനിയ്ക്കാന്‍
അതിലുള്ളവ അല്‍പ്പം മാത്രം.
ഒരു കാറ്റായ് ജന്മമെടുത്തു
അലയുന്നു വീഥികള്‍ തോറും.
ജീവന്റെ നേര്‍ തുടിപ്പിന്‍
അവസാന തന്ത്രി വരേയ്ക്കും.
പൊട്ടുന്നു തന്ത്രികള്‍ ഒന്നായ്‌
അഴയുന്നു ജീവിത രാഗം.
പിരിയേണം നാം നഭസ്സില്‍
വിരിയേണം താരംപോലെ.

2010 നവംബർ 8, തിങ്കളാഴ്‌ച

നിര്‍വൃതി (കവിത)

മനസ്സിന്റെ പേരേടിലെന്നും
അനന്തമായ്, കുത്തിക്കുറിയ്ക്കുന്ന
ജീവിത ചിന്തുകള്‍
അഗ്നിയായ്, ശീതോഷ്ണ
സമ്മിശ്രമായ്, കുളിര്‍തൂവുന്ന
കാറ്റായ്, നെടുവീര്‍പ്പിനാല്‍
അന്തരാത്മാവിനെ
തൊട്ടുണര്‍ത്തുന്ന വീചിയായ്
പരിണമിയ്ക്കാം.
സ്ഫുടതയില്‍ ജീവിത ചിത്രം
വരയ്ക്കുന്ന ചിത്രകാരന്‍
കാലങ്ങളില്‍ വര്‍ണ്ണ വിസ്മയം തീര്‍ത്ത്‌
മോഹങ്ങളാല്‍ ലയിപ്പിച്ചു
ശബ്ദ ഘോഷങ്ങള്‍ക്കപ്പുറം
ശാന്തത തന്‍ തമോ ഗര്‍ത്തങ്ങളില്‍
നിദ്രാ ഗീതമായ് കാത്തിരിയ്ക്കുന്നു.
അവനെ ഞാന്‍ പ്രണയിക്കും
ആ കരവലയങ്ങളില്‍
ഞെരിഞ്ഞമര്‍ന്ന്
ആദ്യ രാത്രിയില്‍ മധുരമായ്
എന്റെ പേ രേഡിലെ
നിത്യക്കുറിപ്പുകള്‍ അവനിലേയ്ക്ക്
ഇറ്റിച്ച് നിര്‍വൃതി നേടും.......തീര്‍ച്ച

2010 നവംബർ 4, വ്യാഴാഴ്‌ച

വിശ്രമം (കവിത)

"വിശ്രമിയ്ക്കേണം, എനിയ്ക്കല്‍പ്പനാള്‍ മനസ്സിനെ
ആശ്രമാന്തരീക്ഷത്തില്‍ ധ്യനിയ്ക്കാന്‍ ഒരുക്കേണം."
നടുവില്‍ കൈ ചേര്‍ത്തു കൊണ്ടിന്നലെ പുലര്‍ച്ചയില്‍
നടുമുറ്റത്തിന്‍ മാറില്‍ തൂത്തു കൊണ്ടോതി പാവം.
എത്രയോ വര്‍ഷങ്ങളായ് പുലരും നേരം തൊട്ടേ
മാത്രയൊട്ടിരിയ്ക്കാതെ വീടിനെ നയിച്ചവള്‍.
ഒരുനാള്‍- മേട പൂവിന്‍ കണികണ്ടതിന്‍ ശേഷം
ഇരുപത്തൊന്നാം നാളില്‍ കണിയായ് അണഞ്ഞവള്‍.
ശുദ്ധിയും,വിശുദ്ധിയും ഉണ്ടവള്‍ക്കൊപ്പം-എന്നെ
ശ്രദ്ധയാല്‍ നിരീക്ഷിച്ചു കാത്തു പോന്നിതെവരെ.
ക്രൂരമായ്‌ ആക്രോശിയ്ക്കും, ശബ്ദത്തില്‍ ശകാരിയ്ക്കും
കാര്യമില്ലാതെ നിത്യം പോര്‍വിളിച്ചീടും ഞാനും.
എങ്കിലും നിശബ്ദയായ്! നിന്നു 'മോങ്ങീടും', ഉള്ളില്‍
തങ്ങിടും വൈഷമ്യത്തെ തന്നിലേയ്ക്ക് ഒതുക്കീടും.
മകനെ,നിന്‍ പുണ്യം താന്‍ ;അല്ല ഈ വീടിന്‍ പുണ്യം
മകളായ് പിറക്കാത്ത മകളാണെനിയ്ക്കിവള്‍.
അച്ഛനും,ഞാനും നിന്റെ മുത്തശ്ശിയ്ക്കൊരുക്കിയ
ആത്മ നൈവേദ്യത്തിന്റെ ഫലമെന്നറിഞ്ഞാലും.
വിതുമ്പി ക്കരഞ്ഞു കൊണ്ടെപ്പോഴും നിന്നെപ്പറ്റി
വിമ്മിഷ്ട്ടപ്പെടുന്നതും കണ്ടു ഞാന്‍ 'മരിയ്ക്കേണം'.
ഒതുങ്ങി കഴിഞ്ഞില്ലേ ?നിന്റെ സമ്പത്തിന്‍ ദുഖം?
ഒരുനാള്‍ എന്നെ കാണാന്‍ എത്തിടാറായില്ലേ നീ?
"അറിയില്ലെനിയ്ക്കൊന്നും"!കണ്‍തടം കുഴിഞ്ഞവള്‍
അഴകിന്‍ 'വേലിക്കെട്ടിന്‍' അപ്പുറത്തിറങ്ങാറായ്.
അമ്മതന്‍ ഹൃത്തിന്‍ താളം വന്നിടിയ്ക്കുന്നെന്‍ നെഞ്ചില്‍
ചിന്മയ സ്വരൂപിയാം അമ്മയാണെനിയ്ക്കെല്ലാം.
നിര്‍ദ്ദയം പിരിഞ്ഞു ഞാന്‍ നില്‍ക്കയല്ലെന്നാകിലും
നിര്‍ദ്ദോഷിയാമെന്‍ ഭാര്യ എത്രനാള്‍ തപം ചെയ്‌വൂ.
വിശ്രമിയ്ക്കേണം ഞങ്ങള്‍ക്കൊപ്പമായ് മനസ്സിന്റെ
വിസ്മയാന്തരീക്ഷത്തില്‍ ധന്യമാം ധ്യാനത്തോടെ.

2010 ഒക്‌ടോബർ 31, ഞായറാഴ്‌ച

ഒരു ചാറ്റിംഗ് ദുരന്തം ( കവിത )

ജഡമായി മാറിയോന്‍ എങ്കിലും എന്നിലെ
സ്ഫുട ചിത്തമിപ്പൊഴും കേണിടുന്നു.
തറയല്ല താങ്ങുന്നത് അഗ്നിയാണെങ്കിലും
മറനീക്കി അണയുന്നു ഭൂതകാലം.
കമ്പ്യൂട്ടറില്‍ ഞാന്നു ഞാനിരുന്നാ ദിനം
സമ്പൂര്‍ണ ചാറ്റിംഗ് ഗൃഹം തുറന്നു.
കൈപ്പിടയ്ക്കുള്ളില്‍ ഒതുക്കിടും മവ്‌സിലില്‍
കൈവിരല്‍ ഓരോന്നയച്ചമര്‍ത്തി
തേടി ഞാന്‍ സവ്ഹൃദ വീഥിയില്‍ പൂവിടും
ചൂടുള്ള കുളിരില്‍ ലയിച്ചു മുങ്ങാന്‍.
സ്വന്ത നാമത്തില്‍ കുറിയ്ക്കാത്ത കോഡിലൂ-
ടെന്തെന്തു സന്ദേശ മാരി പെയ്തു.
മുന്നില്‍ വരും കാമ വൈകൃത വാക്കുകള്‍ക്ക്
എന്തെന്ത്‌ അസഭ്യം തിരിച്ചയച്ചു.
പ്രായം കുറച്ചേറെ എങ്കിലും എന്നുടെ
മായം കലര്‍ന്ന പ്രേമാര്‍ത്ത്യ നാട്യം
നാടകം എന്നറിഞ്ഞീടാതെ കൊണ്ടൊരു
പെണ്‍കൊടി എന്നില്‍ വിരുന്നു വന്നു.
ഞാന്‍ അറിഞ്ഞീടാതെ എന്റെ ഉള്‍ത്താരഹോ
'മാനം' വെടിഞ്ഞവള്‍ക്കൊപ്പമായി.
ഓരോ നടപ്പിലും വാക്കിലും നോക്കിലും
തീരാത്ത പ്രേമം തുടിച്ചു നിന്നു.
കണ്ണിനാല്‍ കാണാത്ത പ്രേമ സായൂജ്യമേ
കാണുവാന്‍ മോഹം വളര്‍ന്നിടുന്നു.
നിന്‍ രൂപഭംഗി പകര്‍ത്തിയ ചിത്രമെന്‍
ഈ മെയില്‍ ചെപ്പില്‍ അയച്ചിടേണം.
അരികത്തണയുകില്‍ ആ ചിത്രം എന്നുടെ
മാറോടടുക്കി പിടിച്ചിടും ഞാന്‍.
ഒരുനോക്കു കാണാന്‍ കൊതിച്ച കവ്മാരമേ
ചാരത്തണയൂ നീ മാത്രയോളം.
നിന്നിലേയ്ക്ക് ഒന്നലിഞ്ഞീടുവാന്‍ മോദമീ
ചെപ്പിന്‍ മിഴി പൂട്ടടര്‍ത്തിടട്ടെ.
ഞെട്ടിത്തെറിച്ചു ഞാന്‍ ആമുഖം നോക്കവേ
സപ്ത ഞരമ്പും തളര്‍ന്നു പോയി.
സ്ക്രീനില്‍ തെളിഞ്ഞതെന്‍ പുത്രിയാണെന്നുള്ള
സത്യത്തെ ഞാനും തിരിച്ചറിഞ്ഞു.
കൂര്‍ത്ത മുള്‍ചാട്ടവാര്‍ പ്രഹരം ഏല്‍പ്പിച്ചവള്‍
കണ്‍മുന്നില്‍ നിന്നു ചിരിച്ചിടുന്നു.
ആയിരമായിരം ചോദ്യ ശരങ്ങളാല്‍
ഉള്‍ത്തടം നീറി കിടന്നു രാവില്‍.
നേരപ്പുലര്‍ച്ചയില്‍ എപ്പോഴോ എന്നിലെ
വേരറ്റു ജീവന്‍ തിരിച്ചുപോയി.
ജഡമായി മാറിയോന്‍ എങ്കിലും എന്നിലെ
സ്ഫുട ചിത്തമിപ്പൊഴും കേണിടുന്നു.
....................................................
"ഓരോ മനുഷ്യരും ഓര്‍ക്കുക മാനവ
നേട്ടങ്ങള്‍ നന്മയ്ക്ക് മാത്രമാക്കാന്‍
അല്ലായ്കില്‍ ഈവിധം ഘോരപ്പരീക്ഷകള്‍
നിങ്ങളെ തേടി അണഞ്ഞിരിയ്ക്കും ''

2010 ഒക്‌ടോബർ 30, ശനിയാഴ്‌ച

ഒരു കാത്തിരുപ്പ് (കവിത)

ഹൃദയ കമലം ഇതള്‍ വിടര്‍ത്തുന്നീ നിമേഷത്തില്‍
ചകിതയാമൊരു കിളിതന്‍ രോദനം കവിതയാകുന്നു.
കരള്‍ പിടഞ്ഞവള്‍ ആര്‍ത്ത നാദ ചുഴിയിലുലയുമ്പോള്‍
വിസ്മരിക്കുവതെങ്ങിനെ ഞാന്‍ മനുജനാണെങ്കില്‍.
പണ്ടു പൂര്‍വികര്‍ പാടിതന്നീ കൊച്ചു മലനാട്ടില്‍
മനുജര്‍ ഒന്നായ്‌,ഒരുമനസ്സായ് വാണിരുന്നെന്നും.
കാലയവനിക താണുയര്‍ന്നു കൊഴിഞ്ഞു വര്‍ഷങ്ങള്‍
'അടിമ'യായ്, പി'ന്നുടമ'യായ്,ഇ'ന്നുലക്'കൈകളിലായ്.
ഒരുവിരിപ്പില്‍,ഒരുപുതപ്പില്‍,ഒരു വികാരത്തില്‍
ഹിന്ദു, ക്രിസ്ത്യന്‍,നബി മനസ്സുകള്‍ ഒത്തുചേര്‍ന്നിവിടെ.
ഹൃദയ ശുദ്ധി തകര്‍ത്തു കൈയ്യില്‍ കൊടിയ വാള്‍ത്തലകള്‍
ഉയരുവാന്‍ ഇടയാക്കിയല്ലോ! മതങ്ങള്‍, രാഷ്ട്രീയം.
'കൈയ്യുവെട്ടി','തലയറുത്തു','കള്ളുവിഷമാക്കി'
ഗൂഡമായ് പണസഞ്ചി നേടാന്‍ കരു ഒരുക്കുന്നു.
'അറിവു' നേടിയ മര്‍ത്ത്യര്‍ ഒത്തിരി അഴിമതിയ്ക്കകമേ
മറവെടിഞ്ഞു കുളിച്ചു നാട്ടില്‍ തേര്‍ തെളിയ്ക്കുന്നു.
മനസ്സുനീറും വിലാപങ്ങള്‍ക്കൊപ്പം ഒരുകിളിയും
പുതിയ ചേതന കണ്‍ തുറക്കാന്‍ കാത്തിരിയ്ക്കുന്നു.
അവരൊരുക്കും പുതിയ നാടിന്‍ പുതുമ കാണാനായ്
കാത്തിരിപ്പൂ കിളിയൊടൊപ്പം ഈ വിരല്‍തുമ്പും.

നിണസന്ധ്യ (കവിത)

ചൊല്ലാം ഞാനൊരു യുവകോമളനുടെ
ദാരുണ അന്ത്യ വിയോഗ കഥ.
കാന്താരത്തിന്‍ കാന്തിദ കാന്തി
കവര്‍ന്നവന്‍ അങ്ങിനെ ചുറ്റുമ്പോള്‍
പൂക്കള്‍ മാടി വിളിയ്ക്കുന്നു, നറു
പുഞ്ചിരി തൂകി കൊഞ്ചുന്നു,
പൂമണ മോടൊരു കാറ്റുവരുന്നു,
നാസിക ഗന്ധം നുകരുന്നു,
കാട്ടില്‍ പാറി നടക്കും കിളിതന്‍
പാട്ടിന്‍ രാഗം കേള്‍ക്കുന്നു.
കിളികള്‍ പാടും പാട്ടിനു ചേര്‍ന്നവ-
നീണത്തില്‍ പാട്ടോതുന്നു.
കലപില പാടി അരുവീലുലയും
കുഞ്ഞോളങ്ങള്‍ കാണുന്നു.
അടിയില്‍ പുളയും പരല്‍ മണി മുത്താ
കൈയ്യാല്‍ കോരാന്‍ ചെല്ലുന്നു.
കാടിന്നിരുളില്‍ ചോര്‍ന്നു വരുന്നൊരു
വെള്ളിക്കതിരുകള്‍ കാണുന്നു.
മരതക മെത്ത വിരിച്ചൊരു തട്ടില്‍
മേല്‍ കീഴ് മറിയാന്‍ നോക്കുന്നു.
കൈയ്യില്‍ തിരുകിയ കല്ലൊരു ശരമായ്
കാടിന്‍ നടുവേ പായുന്നു.
അപ്പോള്‍ പുതിയൊരു ശബ്ദം വാനില്‍
ചിറകു വിരിച്ചു പറക്കുന്നു.
കാണാക്കാഴ്ചകള്‍ ആയിരമായിര-
മെങ്ങും- കാടിനു സവ്‌ന്ദര്യം.
ഉള്ളില്‍ തെല്ലൊരഹങ്കാരം മമ
വത്സല നാടിന്‍ സവ്ഭാഗ്യം.
പെട്ടെന്നവനിലെ നന്മ മരിച്ചു!
തിന്മ നിറഞ്ഞകം ഇരുളാക്കി.
വന്‍ മര നിഴലില്‍ ചാഞ്ഞു കിടന്നൊരു
പദ്ധതി മെല്ലെ വശത്താക്കി.
ചോലച്ചാറു' നിറയ്ക്കാം കുപ്പിയില്‍
നാട്ടില്‍ 'വില്‍ക്കാം' പണമാക്കാം.
'വന്‍ വൃക്ഷങ്ങള്‍ അടര്‍ത്താം' കാടിന്‍
'നിഴലു' കവര്‍ന്നു പുറത്താക്കാം.
'കരി ദന്തത്താല്‍' അരമന ഉള്ളറ
അഴകായ് മോടി പിടിപ്പിയ്ക്കാം.
ഗിരിതടം അഖിലം ചുറ്റി വളച്ചതില്‍
'ലഹരി'കൃഷിയതു ചെയ്തീടാം.
കാടിന്‍ പെണ്ണിന്‍ 'മാനം' വിറ്റാല്‍
മോഹന 'സവ്ധം' നിര്‍മ്മിയ്ക്കാം.
അവിടെ വരും ബഹുമാന്യര്‍ ക്കമരാന്‍
'ചന്ദന തല്പ്പം' തീര്‍ത്തീടാം.
'അതിനുടെ അടിയില്‍ ഒരു അറതീര്‍ക്കേണം
മദ്യം കൊണ്ടു നിറയ്ക്കേണം',
അതു നുകരുന്നവനന്ത്യത്തില്‍ പുതു
'പെണ്‍ പൂവൊന്നു' കൊടുക്കേണം.
യോഗ്യന്മാരും,നേതാക്കളും എന്‍
വാതില്‍ പടിയില്‍ ചാരീടും.
അങ്ങിനെ എന്നിലെ 'നന്മ'കളാലേ
മാനം മുട്ടെ പൊങ്ങുമ്പോള്‍
ബാഹു ബലത്താല്‍ ചേര്‍ക്കും ഭരണവും,
ആദര്‍ശ ക്കൊടി വേറെയും.
നാടിന്നരചന്‍ താനാണെന്ന് നിന-
ച്ചവന്‍ ഏറ്റു നടന്നപ്പോള്‍!
'ഒരു ചെറു കല്ലില്‍ കാല്‍ മുന തട്ടി
താഴെ ഗര്‍ത്തം പൂകുമ്പോള്‍'
പലപല കൂര്‍ത്ത ശിലാ പ്രഹരത്താല്‍
ദേഹം കീറി പൊളിയുന്നു.
പകലോന്‍ മെല്ലെ ചായുന്നവിടെ
വെള്ളി ക്കതിര്‍ പോയ്‌ മറയുന്നു.
മരതക മെത്ത കറുക്കുന്നവിടെ
പൂക്കള്‍ കാണാതാകുന്നു.
കലപില പാടും നദിതന്‍ ഗാനം
മറ്റൊരു ഗാനം പാടുന്നു,
കുരുവികള്‍ പാടിയ പാട്ടിനു പകരം
ഹുങ്കാര സ്വരം ഉയരുന്നു,
ഭീതി ജനിപ്പിച്ചവിടിരുളെത്തി
ദേഹത്തില്‍ നിണം ഒഴുകുന്നു.
ആ മണം ഏറ്റൊരു വന്യ മൃഗം
ഉടന്‍ അവിടെയ്ക്കോടി ചെല്ലുന്നു.
പലവുരു തടയാന്‍ നോക്കീടുകിലും
വന്യമൃഗം കൊതി തീര്‍ക്കുന്നു
ചുടു നിണ നിറമായ്‌ അരുവി ഇരുണ്ടു
മൂകതയാല്‍ ദിനമൊഴിയുന്നു.

2010 സെപ്റ്റംബർ 26, ഞായറാഴ്‌ച

നീയില്ലാതെനിയ്ക്കെന്തോണം ( കവിത )

നീയില്ലാതെനിയ്ക്കെന്തോണം -നിന്റെ
മാനസക്കൂട്ടില്‍ ഇന്നെന്തോണം?
വേര്‍പെട്ടു ജീവിയ്ക്കും ആത്മ നാഥേ
നമ്മള്‍ ഒന്നിയ്ക്കാത്തൊരു പൊന്നോണം?
പൂക്കള്‍ പറിയ്ക്കുവാന്‍ കുട്ടികള്‍ ഒക്കയും
മാമല തോറും നടക്കുന്നോ?
പൂവിളിച്ച് ആര്‍ത്തു രസിയ്ക്കുന്നോ?അവര്‍
പൂവിളി പാട്ടുകള്‍ പാടുന്നോ?
മുറ്റത്തരികിലെ തൈമാവില്‍ ഏറ്റിയ
മുല്ലയില്‍ പൂക്കള്‍ വിരിയുന്നോ?
തേന്‍ നുകര്‍ന്നീടുവാന്‍ തേനീച്ച കൂട്ടം
മൂളി പ്പറന്നു വന്നെത്തുന്നോ?
മാനത്തു തുമ്പികള്‍ പാറുന്നോ?കരി-
ങ്കാറുകള്‍ മാനം വെടിയുന്നോ?
കിങ്ങിണി ചെപ്പില്‍ നിന്നിറ്റിറ്റു വീഴും പോല്‍
തേന്‍ മഴത്തുള്ളികള്‍ പെയ്യുന്നോ?
കൊയ്ത്തു കഴിഞ്ഞ നെല്‍ പാടത്തില്‍ ഒക്കയും
കൊറ്റികള്‍ പാറി വന്നെത്തുന്നോ?
പാട വരമ്പ് തുളച്ചതില്‍ ഞണ്ടുകള്‍
മുട്ടപ്പുറ്റുകള്‍ തീര്‍ക്കുന്നോ?
തെങ്ങിന്‍ തലപ്പിഴയ്ക്കുള്ളില്‍ കൂടി
ചന്ദ്രിക വന്നെത്തി നോക്കുന്നോ?
ആ നറുവെട്ടത്തില്‍ മുങ്ങി കുളിയ്ക്കുന്ന
കാട്ടാറു ദൂരെ ചിരിയ്ക്കുന്നോ?
അയല്‍ വീട്ടു മുറ്റത്തു കൂട്ടുകാരൊക്കയും
കൈകൊട്ടി പാട്ടുകള്‍ പാടുന്നോ?
ഊഞ്ഞാലു തീര്‍ത്തതില്‍ ചാഞ്ഞിരുന്നായത്തില്‍
ആടിത്തിമിര്‍ത്തു കളിയ്ക്കുന്നോ?
മുറ്റത്തു പൂക്കളം തീര്‍ക്കുന്നോ?ചേലില്‍
വരിവച്ചു പൂവുകള്‍ തൂവുന്നോ?
ഓണക്കോടി ഉടുക്കുന്നോ?അതില്‍
കണ്മഷി പാട് നീ തീര്‍ക്കുന്നോ?
പൂവട തീര്‍ത്ത് അതി രാവിലെ അന്‍പെഴും
മാബലി തമ്പ്രാനെ കാക്കുന്നോ?
ഓണസ്സദ്യ ചമച്ചു നീ- എത്താത്തൊ-
രെന്നയും കാത്തു കരയുന്നോ?
ആ മിഴിത്തുള്ളിയില്‍ മുങ്ങി കിടന്നൊരു
പൂക്കളം ഞാനും രചിയ്ക്കുന്നു
നിന്‍ കവിള്‍ പൂവിതള്‍ ചോന്നു തുടുത്ത പോല്‍
എന്‍ മാനസ വാനവും ചോക്കുന്നു.
നീയില്ലാതെ നിയ്ക്കെന്തോണം -നിന്റെ
മാനസക്കൂട്ടില്‍ ഇന്നെന്തോണം?
വേര്‍പെട്ടു ജീവിയ്ക്കും ആത്മ നാഥേ
നമ്മള്‍ ഒന്നിയ്ക്കാത്തൊരു പൊന്നോണം?

ഗതകാലം (കവിത)

കവിപാടുന്നു കവിതയിലൂടെ
കുതിരും മണ്ണിന്‍ ഗതകാലം.
കരളു തുരന്നന്നുതിരും രുധിരം
പുല്‍കിയ മണ്ണിന്‍ ഗതകാലം.
അടി വച്ചടി വച്ചിവിടെ മനുഷ്യന്‍
നെയ്ത്തിരി ഏന്തിയ ഗതകാലം.
ആ ചെറു വെട്ടം തൂവിടും ഒളിയില്‍
നമ്മെ അറിഞ്ഞൊരു ഗതകാലം.
വന്നവര്‍ വന്നവര്‍ അവരുടെ മാറില്‍
കൂരമ്പേറ്റൊരു ഗതകാലം.
ഒന്നല്ലോരായിരമല്ലുയിരുകള്‍
നമ്മിലലിഞ്ഞൊരു ഗതകാലം.
സീമകള്‍ താണ്ടി,പടവുകള്‍ കയറി
ലക്‌ഷ്യം നേടിയ ഗതകാലം.
പൂര്‍വിക ചേതന കുളിരു പകര്‍ത്തിയ
ഭാരത മണ്ണിന്‍ ഗതകാലം.
ഓരോ ദിനവും ഒഴിഞ്ഞീടുമ്പോള്‍
നമ്മള്‍ മറക്കും ഗതകാലം.
ചടുലത മുറ്റിയ പുത്തന്‍ ജനത-
യ്ക്കൊരു കഥയാണീ ഗതകാലം.
അവരുടെ ചോടിനിളക്കത്തില്‍ ചെറു
ധൂളികളാകും ഗതകാലം.
കാറ്റില്‍ അലിഞ്ഞത് തീരും മുന്‍പേ
കാത്തീടുക നാം ഗതകാലം.

2010 മാർച്ച് 6, ശനിയാഴ്‌ച

പേരക്കിടാവ്‌ ( കവിത)

ഞാനിന്നലെ തെല്ലുദൂരം നടക്കാനി-
റങ്ങീ ഇളം വെയിലു കാഞ്ഞന്തി നേരം.
ഉള്ളില്‍ തിളയ്ക്കുന്ന ദുഃഖാഗ്നി നാളം
ഗമിയ്ക്കുന്നു നിശ്വാസമായ് പുറത്തേയ്ക്കും.
പകലേറെ നേരം കനല്‍ക്കട്ട ചിക്കി
പൊരിയ്ക്കുന്ന ചൂടേകിയര്‍ക്കന്‍ മറഞ്ഞു.
അകത്തും പുറത്തും നിറയ്ക്കുന്ന ചൂടില്‍
ചികഞ്ഞും, തിരഞ്ഞും നടക്കുന്നു ഞാനും.
ദിനരാത്ര മെത്ര പൊഴിക്കുന്നു കാലം
വസന്തം വരും പോകുമാര്‍ക്കുണ്ട് ചേതം.
മഞ്ഞാട കൊമ്പില്‍ വിരിയ്ക്കുന്ന കൊന്ന
വിഷുപ്പക്ഷി പാടിപ്പറക്കുന്ന വാനം.
പൂക്കള്‍ വിടര്‍ന്നേറെ നില്‍ക്കുന്ന കാടും
ചില്ലിന്‍ കണങ്ങള്‍ ചിലമ്പുന്ന തോടും.
എല്ലാരുമൊന്നെന്ന സത്യം വിതയ്ക്കും
ഓണം വരും നല്ല മാവേലി നാടും.
ഓര്‍മ്മപ്പുറത്തിറ്റു നേരം തുടിയ്ക്കും
പെട്ടെന്നു വീടിന്റെ വല്ലായ്മ പൊങ്ങും.
തേരോടി നില്‍ക്കേണ്ട ജന്മാന്ത്യ കാലം
വരാനേറെ നാളില്ല രോഗം ഗ്രസിച്ചു.
മാധുര്യമേകാത്തൊരസ്ക്കിതയ്ക്കല്‍പ്പം
മാന്ദ്യത്തിനായ് ഞാന്‍ നടക്കാനിറങ്ങി.
കാലില്‍ മൃദുത്വം തലോടുന്നതാരോ?
ചേലുളളയെന്‍ കുഞ്ഞു പേരക്കിടാവോ?
അല്ലല്ലിവള്‍ എന്റെ വീട്ടില്‍ വളര്‍ത്തും
ചെല്ലക്കിടാവായ മാര്‍ജ്ജാരിയല്ലോ.
രോമം വെളുത്തും ഇളം ചാരവര്‍ണ്ണം
കലര്‍ന്നിമ്പമേകുന്നതാം രമ്യ ദേഹം
കണ്ണില്‍ തിളങ്ങുന്ന വാത്സല്യ ഭാവം
തിണ്ണമാക്കുന്നതിന്‍ കാന്തി പ്രഭാവം.
മൂര്‍ധാവിലൂടെ കരം കൊണ്ടുഴിഞ്ഞാല്‍
പതുങ്ങിത്തരും കണ്ണുപൂട്ടിക്കിടക്കും.
ഞരങ്ങും,മൊരങ്ങും മുഴക്കത്തിലല്‍പ്പം
കരച്ചില്‍ പൊഴിയ്ക്കും പോടിക്കുഞ്ഞുപോലെ.
കള്ളത്തരം തെല്ലുകാട്ടും ഇടയ്ക്കെന്‍
രോമ പുതപ്പിന്റെ കീഴില്‍ മയങ്ങും.
മുറ്റത്തെ മാവിന്റെ തുഞ്ചത്തുകേറി
ഉറ്റുനോക്കി കണ്ണു കൂര്‍പ്പിച്ചിരിയ്ക്കും.
കുണുങ്ങിക്കുണുങ്ങി നേടും വാലുമാട്ടി
തിരിഞ്ഞെന്നെ നോക്കി നടന്നല്പ്പദൂരം.
കളിക്കുട്ടിയെപ്പോലോരുത്തന്റെ കാലില്‍
കളിയ്ക്കാനൊരുങ്ങി മറിഞ്ഞും തിരിഞ്ഞും.
ഒട്ടും രസിക്കാതെയാ ദുഷ്ടശ്രീമാന്‍
തട്ടി ത്തെറിപ്പിച്ചു നിര്‍ദ്ദയം റോഡില്‍.
രക്ഷിച്ചിടാന്‍ ഞാന്‍ ശ്രമിച്ചോടിയെത്തി
ശ്രമം പാഴിലായെന്നറിഞ്ഞു ക്ഷണത്തില്‍.
ശരം പോലെ പാറി പറക്കുന്ന വണ്ടി-
യ്ക്കടിപ്പെട്ടു ജീവന്‍ ത്യജിച്ചെന്റെ പൈതല്‍.
മാര്‍ജ്ജാരിയെന്നാലുമാ ദുഃഖമെന്നെ
തളര്‍ത്തുന്നവള്‍ എന്റെ പേരക്കിടാവോ?

2010 ഫെബ്രുവരി 26, വെള്ളിയാഴ്‌ച

പ്രവാസ ശേഷിപ്പ് കവിത

ഓര്‍ക്കുന്നു അന്നു കണ്ട വദനം
ചീര്‍ക്കുന്നു മനതാരിലായ് ദുഃഖം
വാര്‍ദ്ധക്യം കൊണ്ടു ചുക്കി ചുളിഞ്ഞും
അര്‍ദ്ധ പ്രാണനായ് വാഴുന്ന വൃദ്ധന്‍.
കാലില്‍ കാല്‍ കേറ്റി പ്രവ്ഡി വിടാതെ
ചേലില്‍ ചാരി ഇരിയ്ക്കുന്നു വീട്ടില്‍.
ഏതോ സ്വപ്നത്തില്‍ എങ്ങോ പറന്നും
ഓതാതോതി ഒലിയ്ക്കുന്നു കണ്ണീര്‍.
വീട്ടില്‍ കഷ്ടപ്പാട് ഏറി വലഞ്ഞു
നാട്ടില്‍ നിന്നെത്തി സൂര്യന്റെ നാട്ടില്‍
കഷ്ടപ്പാടുകള്‍ ഏറെ സഹിച്ചു
പുഷ്ടിപ്പെട്ടൊട്ടു ജീവിതം പൂത്തു.
സാഹോദര്യം നിറഞ്ഞു വഴിഞ്ഞും
ദേഹം നോക്കാതെ ജീവച്ച കാലം.
വീട്ടില്‍ ചെ,ന്നിരു മാസം ഒഴിവില്‍
കൂട്ടിന്നായൊരു പെണ്‍കൊടി വന്നു.
മോഹ പൂവുകള്‍ ആയിരമായി
ദാഹം മെത്തുന്നു ജീവിച്ചിടാനായ്.
മിണ്ടാന്‍ പറ്റാതെ യാത്ര പറഞ്ഞു
വീണ്ടും വന്നെത്തി തീച്ചൂള തന്നില്‍.
കണ്ണില്‍ നിന്നൊട്ടും മായാതെ നിന്നു
കണ്ണീര്‍ തൂകും വധൂ മുഖം എന്നും.
വല്ലപ്പോഴും വരും കത്തില്ലെല്ലാം
വല്ലായ്മ്മ ക്കഥ ഏറെ കുറിയ്ക്കും
കഷ്ടപ്പാടുകള്‍ മാറും...ഒരിയ്ക്കല്‍,
ഇഷ്ടത്തോടെ അയയ്ക്കും തിരിച്ചും.
വന്നു പൊന്നുണ്ണി കണ്ണനാവീട്ടില്‍
ചെന്നു കാണുവാന്‍ മോഹം ഉദിച്ചു.
കുഞ്ഞിക്കയ്യു നുണഞ്ഞു ചിരിയ്ക്കും
കുഞ്ഞി കണ്ണനെ എന്നിനി കാണും.
എത്തും ചിത്രങ്ങള്‍ കെട്ടി പുണര്‍ന്നും
മുത്തം നല്‍കി കിടക്കുന്നു രാവില്‍.
ഉള്ളില്‍ കാണുന്നവന്‍ തന്‍ നടത്തം
തുള്ളിച്ചാടും പകല്‍ വീട്ടു പൂരം.
എല്ലാമെല്ലാം മനസ്സില്‍ നിനച്ചി-
ട്ടല്ലല്‍ പെട്ടെത്ര വര്‍ഷം കഴിപ്പൂ.
കാലം മെല്ലെ കടന്നു ജഗത്തില്‍
ശീലം തെല്ലൊട്ടു മാറിക്കഴിഞ്ഞു.
വാക്കും നോക്കും ഇന്നെല്ലാം മറന്നു
കാക്കും ദൈവത്തെ മെല്ലെ മറന്നു.
രണ്ടാണ്ടിലെത്തുന്ന താതന്റെ ഹൃത്തും
സ്നേഹത്തുടിപ്പും കാണാത്ത മക്കള്‍
കാശിന്‍ പൂക്കള്‍ പുണര്‍ന്നതിനാലെ
മോശം മോഹങ്ങള്‍ ഉള്ളം കവര്‍ന്നു.
ശിക്ഷിക്കേണ്ടവന്‍ മറ്റൊരു നാട്ടില്‍
അക്ഷീണം പണി ചെയ്തു തളര്‍ന്നു.
കേശം വെള്ളിനൂല്‍ പാകിത്തുടങ്ങി
ആശിയ്ക്കുന്നുണ്ട് ഗ്രാമത്തില്‍ എത്താന്‍.
ഗേഹം പുത്തന്‍ പണിതുയര്‍ത്തേണം
മോഹം പോലെ മല്‍ പുത്ര വിവാഹം
എല്ലാം ഭംഗിയായ്‌ തീര്‍ത്തിട്ടൊരല്‍പ്പം
സല്ലാപത്തിനു തന്‍ വീടണഞ്ഞു.
ആരോഗ്യ കാലം ചൂടില്‍ പൊരിഞ്ഞു
ആരോരുമില്ലാ കാലം കഴിഞ്ഞു.
പത്നീ സമേതെ വീട്ടില്‍ വസിപ്പാന്‍
യത്നാംശ വിത്തേ വന്നെത്തി പാവം.
സമ്പാദ്യ ഭാരം മെല്ലെ കുറഞ്ഞു
ഇമ്പം നിറയ്ക്കും വാക്കും നിലച്ചു.
സന്തോഷമെല്ലാം എങ്ങോ മറഞ്ഞു
സന്താപ കാലം മെല്ലെ അണഞ്ഞു
ദാമ്പത്യ പൂക്കള്‍ വാടിക്കരിഞ്ഞു
സമ്പത്തു നേടാന്‍ പറ്റാതെ വന്നു.
വാര്‍ധക്യ വാതില്‍ മെല്ലെ തുറന്നു
അര്‍ദ്ധാംഗിനി തന്‍ ദേഹം വെടിഞ്ഞു.
ഒറ്റപ്പെടും പോല്‍ തോന്നുന്നു വീട്ടില്‍
മറ്റാരുമില്ലാ തന്‍ തുണയ്ക്കായി
ഭാരം മെത്തി വരുന്നു മക്കള്‍ക്കും
ഭാരം പോലഹോ വൃദ്ധനന്നേരം.
ജീവന്‍ പെട്ടന്നു പോകാന്‍ നിനച്ചു
ജീവിച്ചീടുന്നു ഞാന്‍ കണ്ട പാവം.

2010 ഫെബ്രുവരി 20, ശനിയാഴ്‌ച

ഷഹദിന്റെ ഓര്‍മ്മയ്ക്ക്‌ കവിത

ഒരു നെയ്യാമ്പല്‍ മലര്‍ പോല്‍ ഇന്നലെ
എന്‍ മുറി പൂകിയ ചെറു ബാല്യം
കിളി നാദത്താല്‍ എന്നും കൊഞ്ചും
വാക്കുകള്‍ ഓതിടും കുഞ്ഞുമകള്‍
വിടരും കണ്‍കളില്‍ ആഹ്ലാദത്തിന്‍
പൊന്‍ കതിരൊളിയാര്‍ന്നെപ്പോഴും
നടനം കൊണ്ടു കുളിര്‍പ്പിച്ചെന്നുടെ
ഹൃദയം ചോര്‍ത്തിടും ഉത്സാഹം.
ഉറ്റവര്‍ അവളെ വിളിയ്ക്കുന്നോമന
"ഷഹദെ"ന്നത്രെ ഫലസ്ത്തീനില്‍
എല്ലാര്‍ക്കും പ്രിയ മുത്താണവളുടെ
കളിയും ചിരിയും സന്തോഷം.
ആ മണി മുത്തിന്നകെ ഉടഞ്ഞു
കിടക്കുന്നവിടെ പുല്‍മേട്ടില്‍
വെള്ളിടി ഒന്നുമുഴങ്ങീ ഹൃത്തില്‍
ചേതന ചെന്തീയായ്മാറി.
ഇസ്രായേലിലെ രക്തക്കൊതിയര്‍
തോക്കില്‍ നിന്നും ഉതിര്‍ത്ത തിര
ഉന്നം തെറ്റാ,ത-പ്പാവത്തിന്‍
മാറുപിളര്‍ക്കാന്‍ പാഞ്ഞെത്തി.
അല്പം മുന്പി ഭൂതലമാകെ
പാറി നടന്നൊരു പൂമ്പാറ്റ
വെടിയേറ്റുതിരും രക്തം കൊണ്ടൊരു
പട്ടും മൂടി ഉറങ്ങുന്നു.
ഹൃദയ സ്പോടന രുധിരച്ചാലുകള്‍
നീന്തിക്കയറി ജനിതാക്കള്‍
ആ പിഞ്ചിന്റെ തണുത്ത ശരീരം
കോരി എടുക്കാന്‍ യത്നിയ്ക്കെ
എങ്ങോ നിന്നു കയര്‍ത്തു തടഞ്ഞു
തീതുപ്പുന്ന കുഴല്‍ കെണികള്‍.
ഒന്നല്ലേറെ ദിനങ്ങള്‍ അനാഥം
ആ മൃതദേഹം പൊടിചൂടി
തെരുവില്‍ തന്നെ കിടക്കെ-നായ്ക്കള്‍
തുരുതുരെ എത്തി തിന്നുമ്പോള്‍ .....
ആ കഥ വിവരിച്ചീടുവതെങ്ങിനെ?
കണ്‍കളില്‍ രക്തം നിറയുന്നു.
രണ്ടും കല്‍പ്പിച് അച്ഛനും അമ്മയുമ -
വളുടെ അരികില്‍ ചെന്നിടവെ
ക്രൂര മനസ്സോടി സ്രായേലികള്‍
അവരെ തോക്കിന്നിരയാക്കി.
"കരുണ ക്കാറ്റൊഴുകാത്ത മനസ്സില്‍
കുരുതിച്ചാര്‍ നദി ഒഴുകുമ്പോള്‍
നിശ്ചയം ഇതുപോല്‍ എത്ര കുരുന്നും
നാടും തകരും യുദ്ധത്തില്‍. "

2010 ഫെബ്രുവരി 5, വെള്ളിയാഴ്‌ച

കടല്‍ തിന്ന തീരം കവിത ( സുനാമിയെ ഓര്‍ക്കുമ്പോള്‍..)

ബാലാര്‍ക്ക ദേവനുദിച്ചു-ദൂരെ
ചേലൊത്ത ഹിമവാന്റെ മേലെ.
നിദ്ര വിട്ടെല്ലാമുണര്‍ന്നു-മര്‍ത്ത്യ
രത്രയും കര്‍മ്മത്തിലാണ്ടു.
കൂട്ടുകാര്‍,നാട്ടുകാര്‍ തമ്മില്‍ -നല്ല
സന്തോഷ മാര്‍ന്നോരുനാളില്‍.
കളിച്ചും ചിരിച്ചും നടന്നു- കൊച്ചു
കുട്ടികള്‍ കൂട്ടാളരൊത്ത്.
വീടിന്നിറയത്തിരുന്നു -അമ്മ
പ്രാതല്‍ വിളമ്പി വിളിച്ചു.
മുത്തശ്ശിമാര്‍ വീടിനുള്ളില്‍ -ചെറ്റു
വിശ്രമിയ്ക്കുന്നൊരു നേരം.
അങ്ങിനെ ഓരോ വിധത്തില്‍ -മറ്റു
നാട്ടുകാര്‍ കാര്യത്തിലാണ്ടു.
നാഴിക ഏറെ കഴിഞ്ഞു -വാനില്‍
സൂര്യന്‍ തിളങ്ങി കഴിഞ്ഞു.
ഭാവ ഭേദം വന്നു ചേര്‍ന്നു -ആഴി
സംഹാര മൂര്‍ത്തിയായ് മാറി.
നെഞ്ഞകത്തെങ്ങോ വെടിച്ചില്‍ -വന്നു
കടലമ്മ നീറി പുകഞ്ഞു.
വാരിധി നെഞ്ഞിലമര്‍ന്നു -ഭംഗ്യാ
ക്ഷണനേരം ഉള്‍ക്കാമ്പ് കണ്ടു.
ഞൊടി കൊണ്ടു വെള്ളം നിറഞ്ഞു -തന്റെ
ശക്തി പ്രഭാവം ജ്വലിച്ചു.
തിരമാല വാനില്‍ ഉയര്‍ന്നു -രവ്ദ്ര
ബീഭല്‍സ്സ രൂപവും തീര്‍ത്തു.
സംഹാര നര്‍ത്തനമാടി -തീര
ദേശം വിഴുങ്ങി കടന്നു.
ആ പോക്കിലെത്രയോ ജീവന്‍ -തന്റെ
വിരിമാറില്‍ ഏറ്റികടന്നു.
കുട്ടികള്‍, വൃദ്ധ ജനങ്ങള്‍ -നല്ല
ആരോഗ്യവാന്മാര്‍ അനേകം.
യുവതീ യുവാക്കള്‍ക്കു കൂടെ -പൂര്‍ണ
ഗര്‍ഭിണി സ്ത്രീകളും കാണും.
അയ്യോ എനിയ്ക്കാവതില്ല -എന്റെ
കൈകാല്‍ വിറയ്ക്കുന്നു സത്യം.
* * * * * ** * * * *
കുഞ്ഞിളം ചുണ്ടില്‍ വിരിയും -നറു
പുഞ്ചിരി തൂവുന്ന പൈതല്‍.
ചേതനയറ്റാ ശരീരം -കണ്ടു
ഹൃത്തടം പൊട്ടുന്നു നൂനം.
കാണുവാന്‍ പറ്റാത്ത രംഗം -കാതില്‍
വന്നടിയ്ക്കും ദീനരോദം.
മാറിടം തല്ലി തകര്‍ത്തി -ട്ടമ്മ
തേടുന്നു തന്‍ പൊന്നുമോനെ.
അച്ഛനെ കാണാതെ മക്കള്‍ -ദീന
ശബ്ദത്തില്‍ ഏങ്ങി കരഞ്ഞും.
മുള്‍ചെടിക്കാട്ടില്‍ കിടക്കും -തന്റെ
തോഴനെ കാണുന്ന ഭാര്യ.
പ്രാതല്‍ വിളമ്പി വിളിച്ച -സ്വന്തം
അമ്മയെ തെരയുന്ന മക്കള്‍.
തീര്‍ഥാടനത്തിനു പോയ -തന്റെ
പ്രിയര്‍ വിട്ടകന്ന ബന്ധുക്കള്‍.
വറ്റാത്ത കണീര്‍ കയത്തില്‍ -പെട്ടു
ജീവിച്ചു തീര്‍ക്കും ദരിദ്രര്‍.
അവര്‍ തന്നിലെന്തിന്നു വേണ്ടി -ഈശന്‍
എത്രയും ക്രൂരത കാട്ടി.
വിധിയെ പഴിയ്ക്കട്ടെ ഞങ്ങള്‍ -മറ്റു
വഴിയില്ല നീയെത്ര ധന്യന്‍.
പാതി വിടര്‍ന്ന കോണില്‍ -ജീവ-
നില്ലാതെ ചേറും പുരണ്ടും.
അര്‍ദ്ധ നഗ്നാംഗിനി ആകും -ഒരു
തരുണി ആ ചേറില്‍ കിടപ്പൂ.
ജീവന്‍ പോലിഞ്ഞെത്ര ദേഹം -ഏറെ
ദൂരത്തു മാറിക്കിടപ്പൂ.
* * * * ** * * * *
വേര്‍പെട്ടു പോയവര്‍ പോട്ടെ -ജന്മ-
മുണ്ടേല്‍ ഒരിയ്ക്കല്‍ മരിയ്ക്കും.
അതിലേറെ കാഠിന്യമല്ലോ -ജീവ-
നല്പ്പം നുരയ്ക്കുന്ന ജന്മം.
വീടും,കുടിലും തകര്‍ന്നു -തീര
ദേശത്തു ഭൂവില്ല ലേശം.
ഒരു ജന്മ സമ്പാദ്യ മെല്ലാം -അല്‍പ
നേരത്തിനുള്ളില്‍ തകര്‍ന്നു.
കൈകാല്‍ മുറിഞ്ഞും ഒടിഞ്ഞും -ദേഹ
മെല്ലാം വടുക്കള്‍ നിറഞ്ഞും.
രോഗാണു ബാധ സഹിച്ചും -മന്നില്‍
ഇനിയെത്ര നാളു കഴിയ്ക്കും.
''ജീവിച്ചു തീര്‍ക്കട്ടെ ജന്മം -പാരില്‍
അല്ലാതെ നാമെന്തു വേണം''.
ഈവിധം ചിന്തിച്ചിടാതെ -നമ്മള്‍
ഒരുമിച്ചിടേണം ജഗത്തില്‍.
നാം നമ്മിലേയ്ക്കായ്‌ ഒളിച്ചാല്‍ -നാളെ
വന്നീടുമീ ദുഃഖ മാര്‍ക്കും.
സൂര്യന്‍ പടിഞ്ഞാറു താണു -രാവിന്‍
കൂരിരുള്‍ എങ്ങും നിറഞ്ഞു.
നാളെ പുലര്‍കാലം എത്തും -നവ്യ
ശുഭ കാലമായ് തീര്‍ന്നിടട്ടെ.
___________

കൈനീട്ടം കവിത

ചെറുപുഞ്ചിരി തൂകിക്കൊണ്ടനയും ചെരുവെയിലില്‍
കുളിരാറ്റി കതിര്‍ചൂടി വരവേല്‍ക്കുക വിഷു നാം.
മേടത്തിനു കണിയായ് നറു കൊന്നപ്പൂ തൂക്കി
പ്രകൃതീ സഖി ഇവളും വിഷു വരുവാന്‍ കൊതികൊല്‍വൂ.
ചിലനെരത്തെന്നുള്ളില്‍ നെടുവീര്‍പ്പിന്‍ തരിപോല്‍
കളകൂജന മൊഴി പാടും വിത്തും കൈക്കോട്ടും
പുലര്‍ കാലത്തെങ്ങോ എന്നമ്മക്കരമേന്തി
മിഴിപൂട്ടി തടവിക്കൊണ്ടനയും കണികാന്മ്മാന്‍
കണിവെള്ളരി ഉണ്ടാം നിറ കൊന്നപ്പൂ ഉണ്ടാം
പലമാതിരി പല വൃക്ഷക്കായ്‌ കനികളും ഉണ്ടാം.
മുല്ലപ്പൂവിതലായൊരു സ്വര്‍ണത്തിന്‍ ഹാരം
മാതാവിന്‍ മാറില്‍ പണ്ട് അണിയുന്നൊരു ഹാരം
മങ്ങാതൊളി മിന്നുന്നത് ഇന്നും എന്നുള്ളില്‍
ബാല്യക്കുളിര്‍ പെയ്യിക്കുന്നോര്‍മ്മകളില്‍ നിത്യം
വാല്‍വച്ചൊരു കണ്ണാടി തെളിയും നെയ്‌നാളം
എരിയും സാമ്പ്രാണിത്തിരി അതു പാകും ഗന്ധം
മഞ്ഞത്തുകില്‍ ചാര്‍ത്തി കുഴലൂതുന്നൊരു കണ്ണന്‍
എന്നെന്നും ഉള്‍ത്താരിനു കണിയാകും ദേവന്‍.
കമ്പിത്തിരി,കുരവപ്പൂ, മേശപ്പൂ ചേലില്‍
കമ്പക്കെട്ടതിലൂടെ പകരുന്നാത്ഹ്ലാദം
മമ ബാല്യ പടിവാതിലില്‍ എത്തിത്തിരായുമ്പോള്‍
കൈനീട്ടം നല്കുന്നെന്നോര്‍മ്മയിലെന്‍ അച്ഛന്‍ ...